അച്ഛന്റെ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ താലിചാർത്തി. അപൂർവ സംഭവം നടന്നത് ചെന്നൈയിൽ. മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പൂർണകായ പ്രതിമ വിവാഹമണ്ഡപത്തിൽ സ്ഥാപിച്ചത്. അഞ്ചുമാസം മുൻപായിരുന്നു പിന്നതേവർ മരിച്ചത്.
തുടർന്നാണ് കല്യാണ ദിവസം അച്ഛന്റെ മെഴുകുപ്രതിമ കല്യാണമണ്ഡപത്തിൽ സ്ഥാപിച്ചതും, അച്ഛന്റെ പ്രതിമയെ സാക്ഷിയാക്കി മകൻ ശിവരാമൻ വധുവിന്റെ കഴുത്തിൽ താലിചാർത്തിയതും. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു തന്റെ വിവാഹമെന്നും അതിനാൽ ആണ് മണ്ഡപത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാനായി പ്രതിമ സ്ഥാപിച്ചതെന്നും ശിവരാമൻ പറഞ്ഞു.
വിവാഹചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപായിട്ട് ആണ് പിന്നതേവരുടെ പ്രതിമ മണ്ഡപത്തിൽ എത്തിച്ചത്. പിന്നീട് ആയിരുന്നു ചടങ്ങുകളിലേക്ക് കടന്നത്. ചടങ്ങുകൾ എല്ലാം പൂർത്തിയായശേഷം വധൂവരന്മാർ അച്ഛന്റെ പ്രതിമയുടെ കാൽതൊട്ടു വണങ്ങി. ശിവരാമന്റെ അമ്മ ജയ അടക്കം ബന്ധുക്കൾ നിറകണ്ണുകളോടെയാണ് ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചത്. ഒന്നര ലക്ഷം രൂപ മുടക്കിയാണ് മെഴുകുപ്രതിമ തയ്യാറാക്കിയത്.