ചെന്നൈ: കരിങ്കല്ലുകളുമായി പോയ കണ്ടെയ്നറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തമിഴ്നാട്ടിലെ മധുരാന്തകത്ത് ചെന്നൈ-ട്രിച്ചി ദേശീയപാതയിൽ വെച്ചായിരുന്നു അപകടം. ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ നാല് പേരാണ് മരിച്ചത്. കടലൂർ സ്വദേശികളായ ശരവണൻ, ബിനിഷ, ഫൈസൽ, മിസൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ16-കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ നിന്ന് അവധിക്ക് വന്ന ഗൃഹനാഥനെ തിരിച്ച് വിമാനത്താവളത്തിലിറക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ പോയിരുന്ന കണ്ടെയ്നറുമായി വാഹനം കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കണ്ടെയ്നറിന്റെ പിന്നിലായി വന്ന ബസുകളും ലോറികളും കൂട്ടിയിടിച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാർ ഡ്രൈവറായ ശരവണൻ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
കാർ അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കൂട്ടിയിടിച്ച വാഹനങ്ങളുടെ മുൻവശവും പുറകുവശവും പൂർണമായും തകർന്ന നിലയിലാണ്. പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.