ചെന്നൈ: അമരാവതി നദിയുടെ പോഷകനദിയായ ചിലന്തിയാറിനു കുറുകെ തടയണ നിർമിക്കുന്നത് നിർത്തിവയ്‌ക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനും പ്രശ്നം രമ്യമായി പരിഹരിക്കാനും തടയണ നിർമാണം നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.
കേരളം തടയണ നിർമിച്ചാൽ അമരാവതി നദിയിൽ വെള്ളം കുറയുകയും തമിഴ്നാട്ടിലേക്കുളള നീരൊഴുക്കിനെ ബാധിക്കുകയും ചെയ്യുമെന്ന് തമിഴ് കർഷകർ ഭയക്കുന്നതായി കത്തിൽ പറയുന്നു. തടയണയുടെ വിവരങ്ങൾ തമിഴ്നാടുമായോ കാവേരി നദീജല മാനേജ്മെന്റ് അതോറിറ്റിയുമായോ കേരളം പങ്കുവച്ചിട്ടില്ല.
ഭവാനി, അമരാവതി നദികളിൽ കേരളം ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു.