ചെന്നൈ: ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) കേസിൽ ഡിഎംകെ എംപി എസ് ജഗത് രക്ഷകനും കുടുംബത്തിനും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) 908 കോടി രൂപ പിഴ ചുമത്തി. 89 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി.
ഹോസ്പിറ്റാലിറ്റി, ഫാർമസ്യൂട്ടിക്കൽസ്, മദ്യ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ചെന്നൈ ആസ്ഥാനമായുള്ള അക്കോർഡ് ഗ്രൂപ്പിൻ്റെ സ്ഥാപകനാണ് അദ്ദേഹം.
ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ ഉടമയും കൂടിയാണ് അദ്ദേഹം. 2021 ഡിസംബർ 1-ന് ഡിഎംകെ എംപി ജഗത് രക്ഷകനും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കും അനുബന്ധ കമ്പനിക്കുമെതിരെ ഫെമയുടെ സെക്ഷൻ 16 പ്രകാരം പരാതി ലഭിച്ചിരുന്നു.
വിവിധ ഫെമ വ്യവസ്ഥകൾ ലംഘിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2017-ൽ സിംഗപ്പൂരിലെ ഒരു ഷെൽ കമ്പനിയിൽ 42 കോടി രൂപയുടെ നിക്ഷേപിച്ചതും, കുടുംബാംഗങ്ങൾക്കിടയിൽ നടന്ന സിംഗപ്പൂർ ഓഹരി ഇടപാടുകളും ഒരു ശ്രീലങ്കന്‍ സ്ഥാപനത്തില്‍ ഒമ്പത് കോടി രൂപ നിക്ഷേപിച്ചതും അടക്കം ഇതില്‍ ഉള്‍പ്പെടുന്നു. ആരക്കോണം ലോക്‌സഭ മണ്ഡലത്തെയാണ് 76കാരനായ ജഗത് രക്ഷകന്‍ പ്രതിനിധീകരിക്കുന്നത്.