ചെന്നൈ: ചെന്നൈയിലെ അക്കരയില്‍ പോലീസ് ഏറ്റുമുട്ടലില്‍ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. സീസിംഗ് രാജ എന്നറിയപ്പെടുന്ന രാജയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച ആന്ധ്രാപ്രദേശില്‍ വെച്ച് രാജയെ അറസ്റ്റ് ചെയ്യുകയും കൂടുതല്‍ അന്വേഷണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഏറ്റുമുട്ടലിനിടെ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കോളിളക്കം ഉണ്ടാക്കിയ ആംസ്ട്രോങ് കൊലക്കേസ് അടക്കം 33 ക്രിമിനൽ കേസുകളിൽ പ്രതിയായ രാജയെ ഇന്നലെ ആന്ധ്രയിൽ വച്ച് അറസ്റ്റുചെയ്തെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.
ഒരാഴ്ചയ്ക്കിടെ ചെന്നൈയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലും ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതിയുടെ കൊലപാതകത്തിന് ശേഷമുള്ള മൂന്നാമത്തെ ഏറ്റുമുട്ടലുമാണ് ഇത്.
നേരത്തെ സെപ്റ്റംബര്‍ 18 ന് ചെന്നൈയിലെ വ്യാസര്‍പാടിയിലെ വിദൂര പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിനിടെ കുപ്രസിദ്ധ ഗുണ്ട കാക്ക തോപ്പു ബാലാജി കൊല്ലപ്പെട്ടതായി തമിഴ്നാട് പോലീസ് സ്ഥിരീകരിച്ചിരുന്നു.
പുലര്‍ച്ചെ നാലരയോടെ മുല്ലയ്യഗര്‍ ചെക്ക്പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സംശയാസ്പദമായി തോന്നിയ രണ്ട് വ്യക്തികള്‍ എത്തിയ വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.
വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പറഞ്ഞപ്പോള്‍ രണ്ടുപേരും മടിച്ചു. പോലീസ് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ ബാഗുമായി കാറില്‍ നിന്ന് പുറത്തിറങ്ങി, അകത്ത് ഇരുന്ന ബാലാജി സംഭവസ്ഥലത്ത് നിന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.
നീണ്ട ക്രിമിനല്‍ ചരിത്രത്തിന് പേരുകേട്ട ബാലാജി നിരവധി കവര്‍ച്ച, കൊള്ളയടിക്കല്‍, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കേസില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ വ്യക്തി നിലവില്‍ കസ്റ്റഡിയിലാണ്.