ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഹിന്ദുസംഘടനയുടെ പ്രതിഷേധം. ഹിന്ദു മക്കൾ കക്ഷിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാറും ബി.സി.സി.ഐയും ഇടപ്പെട്ട് പരമ്പര നിർത്തിവെപ്പിക്കണമെന്നാണ് ആവശ്യം.
ഹിന്ദു മക്കൾ കക്ഷി അധ്യക്ഷൻ അർജുൻ സമ്പത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുന്ന സാഹചര്യത്തിൽ പരമ്പര പാടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
1971ൽ 26 ശതമാനമുണ്ടായിരുന്ന ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ ഇപ്പോൾ ഏഴ് ശതമാനമായി ചുരുങ്ങിയെന്നും അർജുൻ സമ്പത്ത് ആരോപിച്ചു.
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിന് മുന്നിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. പരമ്പര ഉടൻ റദ്ദാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.