ചെന്നൈ: രണ്ട് ദിവസമായി കാണാതായ തമിഴ്നാട് കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനൽവേലിയിലെ കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ജയകുമാർ തിരുനൽവേലി ഈസ്റ്റ് ജില്ലാ യൂണിറ്റ് പ്രസിഡന്റായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.വ്യാഴാഴ്ച മുതൽ ജയകുമാറിനെ കാണാനുണ്ടായിരുന്നില്ല. ഇതോടെ മകൻ പൊലീസിൽ പരാതി നൽകി.
ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് ജയകുമാറിന്റേതാണോ എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ജയകുമാറിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ല.
ചില പ്രമുഖരുടെ പേരുകൾ ആത്മഹത്യാ കുറിപ്പിൽ ഉണ്ട്. തന്നെ ഭയപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നതാണ് ഇവർക്കെതിരെ കുറിപ്പിൽ ഉയർത്തിയിരിക്കുന്ന ആരോപണം.