ചെന്നൈ: നടിമാരായ തൃഷ, ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ട ഹർജി സമർപ്പിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് മൻസൂർ അലിഖാനെതിരെ വിധിച്ച പിഴ ഒഴിവാക്കി.
ജനശ്രദ്ധ നേടാനാണ് മൻസൂർ അലിഖാൻ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് പിഴ ഒഴിവാക്കുകയായിരുന്നു. എന്നാൽ, മാനനഷ്ട കേസ് നടപടി തുടരണമെന്ന മൻസൂർ അലിഖാന്റെ ആവശ്യം തള്ളി.
നടിമാർക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ മൻസൂർ അലിഖാനെതിരെ തൃഷയും ഖുശ്ബുവും ചിരഞ്ജീവിയും നടത്തിയ പ്രതികരണമാണ് കേസിന് അടിസ്ഥാനം. മൂന്ന് താരങ്ങളിൽനിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.