ചെന്നൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇനി ഫെഡറലിസം ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങൾ പോലും നിലനിൽക്കില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശനിയാഴ്ച പറഞ്ഞു.
"നമ്മുടെ കൺമുന്നിൽ ജമ്മു-കശ്മീർ സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടത് എങ്ങനെയെന്ന് നമ്മൾ കണ്ടു. ജനങ്ങളുടെ അംഗീകാരമില്ലാതെ അത് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി. രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കി.
ഇപ്പോൾ അവിടെ നിയമസഭയില്ല. അഞ്ച് വർഷമായി തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇപ്പോൾ പോലും അവർ ജമ്മു കശ്മീരിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇത് ബിജെപിയുടെ സ്വേച്ഛാധിപത്യമാണ്," അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും ഇതുതന്നെ സംഭവിക്കാം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും അപകടത്തിലാകുമെന്നും സ്റ്റാലിൻ തഞ്ചാവൂരിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷ നേതാക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തഞ്ചാവൂരിൽ നടന്ന റാലിയിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച സ്റ്റാലിൻ ഇന്ത്യയിൽ ജനാധിപത്യം തുടരണോ വേണ്ടയോ എന്ന് 2024 തീരുമാനിക്കുമെന്ന് പറഞ്ഞു.
തൻ്റെ വാദത്തെ പിന്തുണയ്‌ക്കുന്നതിനായി ജമ്മു-കശ്മീർ സംസ്ഥാനത്തിൻ്റെ ശിഥിലീകരണവും തൻ്റെ പ്രസംഗത്തിൽ ഉദ്ധരിച്ചു, നാളെ തമിഴ്‌നാടിനും ഇതേ വിധി വന്നേക്കാമെന്നും അദ്ദേഹം പ്രസ്താവിച്ചു.