മധുര: മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 40 കാരി കസ്റ്റഡിയില്‍. കുട്ടിയുടെ മൃതദേഹം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സഞ്ജയ് എന്ന കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ തങ്കമ്മാളാണ് പിടിയിലായത്. തമിഴ്‌നാട് തിരുനെല്‍വേലി രാധാപുരത്തെ അത്തുകുറിശ്ശി ഗ്രാമത്തിലാണ് സംഭവം നടന്നത്.
പ്രതിക്ക് കുട്ടിയുടെ കുടുംബവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു്. സ്വന്തം മകനെ നഷ്ടപ്പെട്ട ശേഷം ഇവര്‍ മാനസിക പ്രശ്‌നങ്ങളും നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അങ്കണവാടിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് സഞ്ജയിയെ കാണാനില്ലെന്ന് അമ്മ രമ്യ മനസിലാക്കിയത്. കെട്ടിട നിർമാണ തൊഴിലാളിയായ കുട്ടിയുടെ അച്ഛൻ വിഘ്നേഷ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
അയൽവാസിയായ തങ്കമ്മാളിന് പങ്കുണ്ടെന്ന് വിഘ്നേഷ് സംശയിച്ചിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് തങ്കമ്മാളിന്റെ വീട് പരിശോധിച്ചപ്പോള്‍ കുട്ടിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കന്യാകുമാരി ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ എസ്പി എൻ.സിലംബരശൻ, ഡിഎസ്പി ആർ.യോഗേഷ് കുമാർ എന്നിവരുൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തങ്കമ്മാളിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മറ്റുള്ളവർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തൻ്റെ മകൻ റോഡപകടത്തിൽ മരിച്ചതിന് വിഘ്‌നേഷിൻ്റെ കുടുംബത്തെയാണ് തങ്കമ്മാള്‍ പഴിച്ചിരുന്നത്. ഇത് അവരോടുള്ള ശത്രുതയ്ക്ക് ആക്കം കൂട്ടി. കൂടുതൽ അന്വേഷണം നടക്കുകയാണ്.