ഈറോഡ്: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ക്ഷേത്രത്തിലെ 10 പൂജാരികളിൽ ഒരാളായ പളനി സാമി (51) ആണു മരിച്ചത്. 25 വർഷമായി ഇവിടെ പൂജാരിയാണ്. മറ്റു സമയങ്ങളിൽ വാൻ ഡ്രൈവർ ആയി ജോലി ചെയ്യുന്നുമുണ്ടായിരുന്നു.
പാരമ്പര്യമായി ഇവരുടെ കുടുംബമാണു ക്ഷേത്രത്തിൽ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഭക്തർ 20 ആടുകളെ നേർച്ചയ്ക്കായി എത്തിച്ചു ബലി കൊടുത്തിരുന്നു. ബലി നടത്തിയ ആടിന്റെ രക്തം പൂജാരിമാർ വാഴപ്പഴത്തിൽ ചേർത്തു കഴിക്കുന്നതു ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്.
ചടങ്ങിനിടെ പളനി സാമിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടനെ ക്ഷേത്ര ഭാരവാഹികൾ ഗോപിച്ചെട്ടിപ്പാളയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.