ചെന്നൈ: സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിലേക്ക്. ബിജെപി നേതൃത്വവുമായുള്ള ആദ്യഘട്ടചർച്ചകൾ ശരത്കുമാർ പൂർത്തിയാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിക്കാണ് ശരത്കുമാർ പ്രാധാന്യം നൽകുന്നത്. അവിടെ സീറ്റ് നൽകിയാൽ അദ്ദേഹംതന്നെ സ്ഥാനാർഥിയാവുമെന്നാണ് സൂചന.
തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകൾ സമത്വ മക്കൾ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്. 1996-ൽ ഡിഎംകെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലെത്തുന്നത്. 1998 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തിൽ ഡിഎംകെ. ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു.
പിന്നീട് 2001-ൽ ഡിഎംകെയുടെ രാജ്യസഭാംഗമായി. 2006-ൽ ഡിഎംകെ വിട്ട് ഭാര്യ രാധികയ്കൊപ്പം അണ്ണാ ഡിഎംകെയിൽ ചേർന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെപേരിൽ രാധികയെ പുറത്താക്കിയതോടെ 2007-ൽ സമത്വ മക്കൾ കക്ഷി ആരംഭിച്ചു.
2011-ൽ തെങ്കാശിയിൽനിന്ന് മത്സരിച്ച് നിയമസഭയിലെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയോടൊപ്പമായിരുന്നു.