പവർകട്ട്: വെന്റിലേറ്ററിലുണ്ടായിരുന്ന മധ്യവയസ്‌ക മരിച്ചു; ബന്ധുക്കളുടെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

New Update
G

ചെന്നൈ: തമിഴ്‌നാട്ടില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന മധ്യവയസ്‌ക മരിച്ചു. 48 കാരിയായ അമരാവതി എന്ന മധ്യവയസ്‌കയാണ് മരിച്ചത്. മരണത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ അമരാവതിയുടെ കുടുംബം രംഗത്ത് വന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് തമിഴ്നാട്ടിലെ തിരുവാരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

Advertisment

കറന്റ്‌റ് പോയതോടെ വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് അമരാവതിയുടെ കുടുംബം ആരോപിക്കുന്നത്.  

അധികൃതരുടെ അനാസ്ഥയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പവര്‍ ബാക്കപ്പ് ലഭ്യമല്ലാത്തതുമാണ് മരണകാരണമെന്നാണ് കുടുംബം പറയുന്നത് .എന്നാല്‍, ഈ ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു. 

അതേസമയം, ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ള രോഗിയുടെ ആരോഗ്യനിലയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

വൈദ്യുതി മുടക്കം അഞ്ച് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും വെന്റിലേറ്ററുകളില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ബാറ്ററി ബാക്ക് അപ്പ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലുള്ള മറ്റ് നാല് രോഗികള്‍ക്ക് പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലെന്ന് സുബ്രഹ്‌മണ്യന്‍ കൂട്ടിച്ചേര്‍ത്തു.

രോഗിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കാന്‍ ആശുപത്രി ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

അത്യാഹിത വിഭാഗത്തില്‍ വൈദ്യുതി ഇല്ലെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്ന് ഒരാള്‍ ഡോക്ടര്‍മാരോട് ചോദിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ഒരു ഡോക്ടര്‍ രോഗിക്ക് കുത്തിവയ്പ്പ് നല്‍കുന്നതും കാണാം.

Advertisment