മനുഷ്യ ബോംബായി വന്ന് രാജീവ് ഗാന്ധിയെ സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തിയ ചാവേര്‍ തനുവിന് ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തില്‍ എത്തി ആദരം അര്‍പ്പിച്ച് മുന്‍ എല്‍ടിടിഇ നേതാവ്

New Update
thanu

ചെന്നൈ: രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ചാവേറായ തനുവിന് ആദരവുമായി മുന്‍ എല്‍ടിടിഇ നേതാവ്. ശ്രീലങ്കയിലെ മുന്‍ തമിഴ്പുലി നേതാവായ തുളസി അമരനാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തില്‍ എത്തി തനുവിന് വേണ്ടി പുഷ്പാര്‍ച്ചന നടത്തിയത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട് 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുളസി അമരന്‍ തനുവിന് ആദരവുമായി രംഗത്തെത്തിയത്. 

Advertisment

മനുഷ്യ ബോംബായി വന്ന് രാജീവ് ഗാന്ധിയെ സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തിയ തനുവിനു വേണ്ടിയാണ് എല്‍ടിഇ യുടെ മുന്‍ നേതാവായ തുളസി അമരന്‍ ആദരവ് അര്‍പ്പിച്ചത്. സ്‌ഫോടനത്തില്‍ തനുവും കൊല്ലപ്പെട്ടിരുന്നു. 

1991 മെയ് 21നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുന്‍ തമിഴ് പുലികളുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു നടപടി ഉണ്ടാകുന്നത്. തുളസി അമരന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 20ന് ചെന്നൈയിലെത്തിയെന്നും തുടര്‍ന്ന് ശ്രീ പെരുമ്പത്തൂരില്‍ എത്തി പുഷ്പാര്‍ച്ചന അര്‍പ്പിച്ചു എന്നുമാണ് തുളസി അമരന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 

1991 മെയ് 21 ന് ധനു അക്ക മരിച്ചതിനാല്‍ ധനു അക്കയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് തുളസി അമരന്‍ എന്ന പ്രൊഫൈലില്‍ നിന്ന് ബുധനാഴ്ച ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

രാജീവിന്റെ ജന്മദിനമായ ആഗസ്റ്റ് 20ന് അദ്ദേഹത്തിന് സ്മാരകം സന്ദര്‍ശിക്കാമായിരുന്നുവെന്ന് തുളസി അമരനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. 

Advertisment