ചെന്നൈ: സൂപ്പർസ്റ്റാർ വിജയുടെ രാഷ്ട്രീയ പ്രവേശനം ദക്ഷിണേന്ത്യയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി രണ്ടിനാണ് വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനൊപ്പം താൻ അഭിനയം നിർത്തുകയാണ് എന്ന സൂചനകളും താരം നൽകിയിരുന്നു.
കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പാർട്ടീ രൂപീകരണ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ അദ്ദേഹം പാർട്ടിയുടെ പേര് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടീ രൂപീകരണവുമായി ബന്ധപ്പെട്ട് വിജയ് ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു.
ഇതിനിടെ ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പാർട്ടിയുടെ ഒരു എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞദിവസം ചെന്നൈയിൽ കൂടിയിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പക്ഷേ ആ യോഗത്തിൽ വിജയ് നേരിട്ട് പങ്കെടുത്തില്ല. ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട അദ്ദേഹം ചെന്നൈയിൽ ഇല്ലായിരുന്നു. അന്ന് അദ്ദേഹം ഓൺലൈനായാണ് യോഗത്തിൽ സംബന്ധിച്ചത്.
വിജയ് മക്കൾ ഇയക്കം കൂട്ടായ്മയുടെ നേതാവ് ബിസി ആനന്ദാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ വിജയ് അന്ന് ആരാധകരുമായി ചർച്ച ചെയ്തു.
തമിഴക വെട്രി കഴകത്തിൻ്റെ ഉന്നതാധികാര യോഗത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നതും.
തമിഴ്നാട് കഴിഞ്ഞാൽ താരത്തിന് ഏറ്റവും കൂടുതൽ ആരാധകരുള്ള സംസ്ഥാനം കേരളമാണ്. അതുകൊണ്ടുതന്നെ തമിഴ്നാടുമായി ചേർന്നുകിടക്കുന്ന കേരളത്തിൻ്റെ ഭാഗങ്ങളെ കാര്യമായി പരിഗണിക്കുവാൻ തന്നെയാണ് വിജയുടെ തീരുമാനമെന്നാണ് സൂചനകൾ.