ചെന്നൈ: തമിഴ്നാട്ടിൽ അഴിമതിവിരുദ്ധ മുഖമുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി ചർച്ചയാരംഭിച്ച് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം. വിജയ്‌യുമായി അടുപ്പമുള്ള വ്യക്തികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാർട്ടിയുടെ കൊടിക്ക് കീഴിൽ ഉയർത്തിക്കാട്ടാനായി ചില പ്രമുഖരായ വ്യക്തികളുടെ മുഖങ്ങൾ ആവശ്യമാണെന്ന നിഗമനത്തിലാണ് പാർട്ടി ഇപ്പോഴുള്ളത്.
ഇതിനോടകം തന്നെ ചില പ്രമുഖരുമായി അദ്ധ്യക്ഷനായ വിജയ് ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വം ചർച്ചകൾ നടത്തിവരികയാണ്.
1991 ബാച്ചിലെ വിരമിച്ച ഐപിഎസ് ഓഫീസർ എം രവി, അടുത്തിടെ തമിഴ്‌നാട് ഡിജിപിയായി വിരമിച്ച സി ശൈലേന്ദ്ര ബാബു, മധുര ഖനന അഴിമതി ഉൾപ്പെടെ 2021ൽ സർവീസിൽ നിന്ന് രാജിവെക്കുന്നതിന് മുമ്പ് നിരവധി അവസരങ്ങളിൽ സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടിയ ഐഎഎസ് ഉദ്യോഗസ്ഥനായ യു സഗായം എന്നിവരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
വിജയ്ക്ക് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഫാൻ ബേസ് ഉണ്ടെങ്കിലും, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ മധുര പോലുള്ള ഇടത്തരം നഗരങ്ങളാണ് കൂടുതൽ യോജ്യമെന്ന് വിജയ്‌യുടെ അടുത്ത അനുയായികളിലൊരാൾ പറഞ്ഞു.
വെള്ളിത്തിരയ്ക്ക് പുറത്ത് പൊതുസ്ഥലങ്ങളിൽ നാണം കുണുങ്ങിയായി നിൽക്കാറുള്ള വിജയ്ക്ക് പൊതുപ്രവർത്തനങ്ങളിൽ ഭാവിയുണ്ടോയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പൊതുവെ ഒതുങ്ങിയ പ്രകൃതക്കാരനാണ് അദ്ദേഹം. "അത്തരക്കാർക്കും ഊർജ്ജസ്വലതയുടെ മറ്റൊരു മുഖം ഉണ്ടാകാറില്ലേ, അങ്ങനെ പറ്റില്ലേ?," വിജയ്‌യുടെ അടുപ്പക്കാരൻ കൂട്ടിച്ചേർത്തു.