ഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ ജെ പി നദ്ദ ഉൾപ്പെട്ടതിന് പിന്നാലെ ആരാകും പുതിയ ബിജെപി അധ്യക്ഷനെന്ന ചർച്ചകൾ സജീവമാകുന്നു. നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരെല്ലാം മന്ത്രിമാരായതോടെ പുതിയ പ്രസിഡന്റ് ആരാകുമെന്ന ആകാംഷയിലാണ് പ്രവർത്തകർ.
നിലവിൽ മഹാരാഷ്ട്രയിൽ നിന്നുളള വിനോദ് താവ്ഡേ,തെലങ്കാനയിൽ നിന്നുള്ള ഒബിസി മോർച്ച പ്രസിഡന്റ് കൂടിയായ കെ ലക്ഷമൺ, നിലവിലെ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ, രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗം ഓം മാത്തൂർ എന്നിവർ സജീവമായ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.
അതിനിടെ ചില സർപ്രൈസ് പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റേത്.
ഹിമാചൽ പ്രദേശിൽ നിന്നുള്ള അനുരാഗ് താക്കൂർ ആർ എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും താൽപര്യമുള്ള നേതാവാണ്. ചെറുപ്പക്കാരനെന്നതും താക്കൂറിന് മുൻതൂക്കം നൽകുന്നു.
അതിനിടെ ദേശീയ അധ്യക്ഷൻ ദക്ഷിണേന്ത്യയിൽ നിന്നും വേണമെന്നുണ്ടെങ്കിൽ പ്രഥമ പരിഗണന വി മുരളീധരനാണെന്നാണ് സൂചന. ആർ എസ് എസുമായുള്ള ബന്ധവും മുരളീധരന് തുണയായും. കഴിഞ്ഞ തവണ വിദേശകാര്യ സഹമന്ത്രിയായി പ്രവർത്തിച്ച മുരളീധരൻ മികച്ച പ്രകടനം കാഴ്ച വച്ചു.
ആറ്റിങ്ങലിൽ നല്ല മത്സരം നടത്താനും കഴിഞ്ഞ തവണത്തേക്കാൾ വോട്ടുയർത്താനും മുരളീധരന് കഴിഞ്ഞിരുന്നു. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഇനി ഒരു വനിത വരട്ടെയെന്ന ചർച്ചകളും പാർട്ടിക്കുള്ളിലുണ്ട്. അങ്ങനെ വന്നാൽ മുൻ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനിയാകും അധ്യക്ഷ പദവിയിൽ എത്തുക.