മയൂർ വിഹാറിലെ മലയാളികളുടെ കുഞ്ചുവേട്ടൻ ഇനി ഓർമ്മകളിൽ

author-image
പി.എന്‍ ഷാജി
New Update
nambrathil kunju

ന്യൂ ഡൽഹി: മുൻ സൈനികനും, മുതിർന്ന മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും ഡൽഹി മലയാളി അസോസിയേഷന്റെ ആജീവനാന്ത അംഗവും മയൂർ വിഹാറിലെ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചുവേട്ടനുമായ നമ്പ്രത്തിൽ കുഞ്ചു (എൻ കുഞ്ചു - 95) ഡിസംബർ 12 ചൊവ്വാഴ്ച്ച രാവിലെ 10:15-നു അന്തരിച്ചു.

Advertisment

'പേട്രിയട്ട്' എന്ന ദിനപ്പത്രത്തിലെ ജീവനക്കാരിയും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന അരുണാ അസഫലിയുടെ സന്തത സഹചാരിയുമായിരുന്ന ഭാര്യ ജാനുവിന്റെ വേർപാടിനുശേഷം കഴിഞ്ഞ ഒരു വർഷക്കാലത്തോളമായി തൃശൂർ, വിയ്യൂരിൽ സഹോദരി പരേതയായ സരസ്വതിയുടെ മകൾ ഗീതയോടൊപ്പമായിരുന്നു അന്ത്യസമയത്ത്  കുഞ്ചുവേട്ടന്റെ താമസം. 

ജെസിഒ ആയി 1947-ൽ ജോലിയിൽ പ്രവേശിച്ച് സുബേദാർ മേജറായി ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച കുഞ്ചു 25 വർഷം സേവനമനുഷ്ഠിച്ചു. 

സേനയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1973 മുതല്‍ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ 'കാരവന്‍', 'എലൈവ്', 'വിമന്‍സ് ഇറ' എന്നിവയുടെ എഡിറ്റോറിയല്‍ എഴുതിയിരുന്നത് കുഞ്ചുവേട്ടനാണ്. 

2019 ഏപ്രില്‍ വരെ 'എലൈവ്' മാസികക്കായി ദീര്‍ഘകാലം എഡിറ്റോറിയല്‍ എഴുതിയതും അദ്ദേഹമാണ്. മയൂർ വിഹാറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'ഇന്‍ഫോമെയില്‍' എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ ചുമതലകളിലും അദ്ദേഹം സജീവമായിരുന്നു.

1973 ല്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടു മുമ്പുള്ള അഞ്ച് വര്‍ഷം അദ്ദേഹം സൈനിക് സമാചാര്‍ എന്ന മാസികയുടെ പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് മലയാളത്തിലെ പ്രശസ്‌തനായ പാറപ്പുറത്തിന്റെ 'നിണമണിഞ്ഞ കാല്‍പ്പാടുകൾ' 'ബ്ലഡ് സ്റ്റെയിൻഡ് ഫൂട്ട് പ്രിന്റ്സ്' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്. 

പിന്നീട് നന്തനാരുടെ 'ആത്മാവിന്റെ നോവുകൾ', 'സൈ ഓഫ് ദ ഡാവ്ൺ' (Sigh of the Dawn) എന്ന പേരിലും കോവിലന്റെ 'ഏ മൈനസ് ബി' അതേ പേരിലും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌. 

മലയാളികളുടെ മനം കവർന്ന മേൽപ്പറഞ്ഞ കൃതികൾ സൈനിക് സമാചാറിലും കാരവന്‍ മാസികയിലും തുടർക്കഥകളായി പ്രസിദ്ധീകരിച്ച ശേഷം പിന്നീടാണ് പുസ്തകങ്ങളായത്.

ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെ വിയ്യൂരിൽ സഹോദരീ പുത്രിയുടെ  വീട്ടുവളപ്പിലൊരുക്കിയ ചിതയിൽ നമ്പ്രത്തിൽ കുഞ്ചു എന്ന സൈനിക സാഹിത്യകാരനെ അഗ്നി നാളങ്ങൾ ഏറ്റുവാങ്ങി.

കുഞ്ചുവേട്ടന്റെ നിര്യാണം സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും ഡിഎംഎ പ്രതിനിധി ഇ കെ ശശിധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ നിർവാഹക സമിതി യോഗങ്ങൾക്കായി മയൂർ വിഹാറിലെ കുഞ്ചുവേട്ടന്റെയും ജാനു ചേച്ചിയുടെയും വസതിയിൽ സൗകര്യങ്ങൾ ഒരുക്കിയതും അതിൽ പങ്കെടുക്കുന്നവർക്കായി ചേച്ചി നാടൻ പലഹാരങ്ങൾ നൽകിയതുമൊക്കെ മധുരമുള്ള ഓർമ്മകളായി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Advertisment