ഡൽഹി: മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ ആയുധപരിശീലനകേന്ദ്രം എൻഐഎ പിടിച്ചെടുത്ത നടപടിയെ ബിജെപി സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ഒരു ദശകമായി പ്രവർത്തിക്കുന്ന കേന്ദ്രത്തോട് കേരളം മാറി മാറി ഭരിച്ചവർ കണ്ണടക്കുകയാണ് ചെയ്തത്.
ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേ ഗ്രീൻ വാലി ആയുധപരിശീലനകേന്ദ്രത്തിന് എതിരെ സമരം ചെയ്തതിന് തനിക്ക് എതിരെ കേസെടുത്തു. രാഷ്ട്രീയ ഏമാൻമാരുടെ നിർദേശപ്രകാരം എല്ലാമറിഞ്ഞിട്ടും കേരളാപൊലീസ് കയ്യും കെട്ടിയിരുന്നു. എൻഐഎ കണ്ടുകെട്ടുന്ന പോപ്പുലർ ഫ്രണ്ടിന്‍റെ കേരളത്തിലെ ആറാമത്തെ കേന്ദ്രമാണ് ഇതെന്ന് ഓർക്കണമെന്നും വി.മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.
മണിപ്പൂരിൽ പ്രശ്നപരിഹാരത്തിനല്ല മുതലെടുപ്പിനാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സംഘർഷത്തിൽ മതമില്ലെന്ന് ക്രൈസ്തവ സഭ വരെ പറയുകയുണ്ടായി. എന്നിട്ടും പാർലമെൻ്റിൽ ചർച്ചക്ക് പോലും തയാറാകാതെ പ്രതിപക്ഷം വിഷയത്തെ കത്തിച്ച് പിടിക്കുകയാണെന്നും വി.മുരളീധരൻ പ്രതികരിച്ചു.