ന്യൂ ഡൽഹി: കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ആവശ്യപെട്ട് മുസ്ലിം ലീഗ് നേതാവും, എംപിയുമായ ഇ.ടി മുഹമ്മദ് ബഷീർ സാഹിബ് ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ അഡ്വൈസറി കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ കൂടി ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാവുന്നത് വരെ ഇടപെടലുകൾ നടത്തുമെന്ന് ഇ.ടി പറഞ്ഞു.
എയർ ഇന്ത്യ തന്നെ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കാൻ ശ്രമിക്കുന്നത്.
ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകി. ബന്ധപ്പെട്ടവരുമായി സംസാരിച്ച് തീരുമാനത്തിലെത്താൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
വിമാന കമ്പനി അധികൃതർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയതായ് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.