ഡൽഹി: കാശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളെ മതം നോക്കി തിരഞ്ഞുപിടിച്ച് കൂട്ടക്കുരുതി നടത്തിയ ഭീകരരുടെ യഥാർത്ഥ ലക്ഷ്യം ഇന്ത്യയിലാകെ മതത്തിന്റെ പേരിലുള്ള കലാപങ്ങളും ലഹളകളുമായിരുന്നു.
കാശ്മീരിൽ മതം നോക്കി ഹിന്ദുക്കളെ കൊന്നൊടുക്കുകയും മുസ്ലീം വിഭാഗത്തിലുള്ളവരെ മാറ്റിനിർത്തി രക്ഷപെടുത്തുകയും ചെയ്തത് ഇന്ത്യയിലാകെ ഹിന്ദു-മുസ്ലീം കലാപത്തിന് വഴിമരുന്നിടുമെന്നാണ് ഭീകരർ കണക്കുകൂട്ടിയത്.
എന്നാൽ രാജ്യം ഒറ്റക്കെട്ടായി ഭീകരതയെയും കാശ്മീരിലെ ആക്രമണത്തെയും തള്ളിപ്പറയുകയും ആക്രമണം നടത്തിയ തീവ്രവാദികൾക്ക് കനത്ത തിരിച്ചടി നൽകണമെന്ന് ഒരേ ശബ്ദത്തിൽ ആവശ്യപ്പെടുകയും ചെയ്തതോടെ ഭീകരരുടെ യഥാർത്ഥ ലക്ഷ്യം ചീറ്റിപ്പോയി.
രാജ്യത്തൊരിടത്തും കാശ്മീരിലെ ആക്രമണത്തിന്റെ പേരിലുള്ള ലഹളകളോ കലാപങ്ങളോ ഉണ്ടായില്ല. എല്ലാ വിയോജിപ്പുകളും മാറ്റിവച്ച് തീവ്രവാദികൾക്കെതിരായ തിരിച്ചടിക്ക് രാഷ്ട്രീയ പാർട്ടികളെല്ലാം കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ ഭീകരർ ഉദ്ദേശിച്ചത് നടന്നില്ല.
മതത്തിന്റെ പേരിൽ പോരടിക്കുന്ന ഇന്ത്യയല്ല, വികസനത്തിനും കരുത്തിനുമായി വെമ്പൽ കൊള്ളുന്ന ലോകശക്തിയാണ് ഇന്ന് ഇന്ത്യ. ആര് ഹിന്ദു ആര് മുസ്ലിം എന്ന് ചോദിച്ചുകൊണ്ടാണ് ഭീകരന്മാർ നിരായുധരായ മനുഷ്യരെ കുടുംബാംഗങ്ങളുടെ മുൻപിൽ വെടിവച്ചുവീഴ്ത്തിയത്.
അതിന്റെ ഉദ്ദേശം വളരെ വ്യക്തമായിരുന്നു: നിരപരാധികകളായ മനുഷ്യരുടെ രക്തം ഇന്ത്യയിലെ സാധാരണ മുസൽമാന്റെ ദേഹത്തു തെറിപ്പിച്ചു അവരെയൊന്നാകെ വെറുപ്പിന്റെ കയങ്ങളിലേക്കു എടുത്തെറിയുക. അതിലൂടെ രാജ്യത്താതെ ലഹളകളുണ്ടാക്കുകയും മതത്തിന്റെ പേരിൽ വിഭജനങ്ങളുണ്ടാക്കുകയും ചെയ്യുക എന്ന തീവ്രവാദികളുടെ ലക്ഷ്യം പൂർണമായി ചീറ്റിപ്പോയി.
കാശ്മീരിൽ മതത്തിന്റെ പേരിൽ ഹിന്ദുക്കളെ കൊലപ്പെടുത്തി ഒരു തീപ്പൊരിയിട്ടാൽ ബാക്കി ഇന്ത്യക്കാർ ചെയ്തുകൊള്ളും എന്ന ധാരണയായിരുന്നു ഭീകരർക്ക്. ആ ധാരണയിലാണ് അവർ സാധുക്കളായ മനുഷ്യരുടെമേൽ വെടിയുണ്ട പായിച്ചത്.
എന്നാൽ ഈ തിരക്കഥ മനസിലാക്കിയ ഇന്ത്യക്കാർ ഒറ്റക്കെട്ടായി അതിനെതിരായ തീരുമാനമെടുത്തു. ഭീകരന്മാരെ എല്ലാത്തരം മനുഷ്യരും ഒരുമിച്ചുനിന്നെതിർത്തു. ജമ്മു കാശ്മീരിൽ ഹർത്താൽ നടത്തി. തങ്ങളുടെ പേരിൽ ഭീകരപ്രവർത്തനം എന്ന് കാശ്മീരികൾ ഒരുമിച്ചുനിന്നു പറഞ്ഞു.
തങ്ങളുടെ അന്നത്തിലാണ് ഭീകരന്മാർ മണ്ണിട്ടതെന്നു തുറന്നടിക്കാൻ അവർക്കു മടിയുണ്ടായില്ല. ദൈവം അവരെ ശിക്ഷിക്കും എന്ന് ശപിക്കാനും മറന്നില്ല.
ഭീകരന്മാരുടെ കൈയിൽനിന്നു തോക്കു തട്ടിപ്പറിക്കാൻ ശ്രമിച്ചു വെടികൊണ്ടുവീണ കുതിരക്കാരൻ സയ്യദ് ആദിൽ ഹുസ്സൈൻ ഷാ രാജ്യത്തിന്റെ ഹീറോ ആയി. ഭീകരർക്കും തീവ്രവാദത്തിനുമെതിരേ കാശ്മീരിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ ഭീകരരും പാകിസ്ഥാനും ഉദ്ദേശിച്ച കാര്യം നടന്നില്ല.
കേന്ദ്രസർക്കാരും സാഹചര്യത്തിനൊത്ത് ഉണർന്നു പ്രവർത്തിച്ചു. എടുത്തുചാടി ഒരു പ്രതികരണവും നടത്തിയില്ല. നയതന്ത്ര ബന്ധം വിച്ഛേദിക്കാതെ, ഏതാണ്ട് നിലച്ച മട്ടിലാക്കി. വിസകളെല്ലാം റദ്ദാക്കി പൗരന്മാരെ നാടുകടത്തി.
ഇന്ത്യയിലുണ്ടായിരുന്ന പാക് സൈനിക ഉദ്യോഗസ്ഥരെയെല്ലാം പുറത്താക്കി. പക്ഷേ, പാകിസ്ഥാനെ ഉടനടി സൈനികമായി തിരിച്ചടിക്കുക എളുപ്പമല്ല. അതിന് പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ കണ്ടെത്തണം. അതിനായാണ് എൻ.ഐ.എ അവിടെ അന്വേഷണം നടത്തുന്നത്.
ആസൂത്രകരെയും പണമൊഴുക്കിയവരെയും ഒത്താശ ചെയ്തവരെയുമെല്ലാം കണ്ടെത്തണം. ഭീകരർക്ക് പാകിസ്ഥാൻ പട്ടാളത്തിന്റെയും ഭരണകൂടത്തിന്റെയും പിന്തുണയുണ്ടെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തണം. ഭീകരർക്കെതിരേ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കണം. അതിനു ശേഷമായിരിക്കണം ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യ അതിശക്തമായ ആക്രമണം നടത്തുക.
ഭീകരരെ അതിർത്തി കടത്തിവിട്ട പാകിസ്ഥാന് അവർ വിചാരിക്കാത്ത തരത്തിൽ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു കഴിഞ്ഞു. നാവികസേനാ കപ്പലിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ മുന്നറിയിപ്പും നൽകി. കര, നാവിക, വ്യോമ സേനകളെല്ലാം തിരിച്ചടിക്ക് കോപ്പുകൂട്ടുകയാണ്.
ആക്രമണം ഇന്ത്യയുടെ ആത്മാവിനു നേരെയാണെന്നും ഉത്തരവാദികളായ ഭീകരരും ഗൂഢാലോചന നടത്തിയവരും, അവർ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരത ഇന്ത്യയുടെ ആത്മാവിനെ ഒരിക്കലും തകർക്കില്ല. ഭീകരതയുടെ ശേഷിക്കുന്ന ശക്തികേന്ദ്രങ്ങൾ ഇല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ആക്രമണത്തിലെ ദുഃഖവും രോഷവും രാജ്യമെമ്പാടും ഒരുപോലെ പങ്കിടുന്നു.
140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദികളെ ഉന്മൂലനം ചെയ്യും. ഭീകരരയെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ ഏതറ്റം വരെയും ഇന്ത്യ അവരെ പിന്തുടരും.
ഭീകരത ശിക്ഷിക്കപ്പെടാതെ പോകില്ല. നീതി ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഭീകരതയ്‌ക്കെതിരായ ഈ ദൃഢനിശ്ചയത്തിൽ രാജ്യം ഒറ്റക്കെട്ട്. മാനവികതയിൽ വിശ്വസിക്കുന്നവരെല്ലാം ഇന്ത്യയ്‌ക്കൊപ്പം. ഇന്ത്യയെ പിന്തുണച്ച രാജ്യങ്ങളിലെ ജനങ്ങളോടും നേതാക്കളോടും അദ്ദേഹം നന്ദി അറിയിച്ചു.