/sathyam/media/media_files/2025/04/25/lZI8LrgbaM8dS5QxBAKh.jpg)
ഡൽഹി: കാശ്മീരിൽ നിരപരാധികളായ 26 പേരെ കൊന്നൊടുക്കിയ ക്രൂരതയ്ക്ക് തിരിച്ചടിയായി സിന്ധു നദീജല കരാർ റദ്ദാക്കിയതോടെ, പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകുന്നത്. സിന്ധുനദീതടത്തിലെ ആറുനദികളിൽനിന്നുള്ള ജലം പങ്കിടുന്നതിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉടമ്പടിയാണ് മരവിപ്പിച്ചത്.
കൃഷി, ജലസേചനം, ഊർജം എന്നീ മേഖലകളിൽ പാകിസ്താൻ ആശ്രയിക്കുന്നത് പ്രധാനമായും ഈ ഉടമ്പടിപ്രകാരം വിട്ടുകിട്ടുന്ന ജലസ്രോതസ്സുകളെയാണ്. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് സിന്ധുനദീജലക്കരാർ 1960-ൽ യാഥാർഥ്യമായത്. കരാറിന് കാലപരിധിയില്ല.
സിന്ധുനദീതടത്തിൽപ്പെട്ട കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ ജലം പൂർണമായി ഇന്ത്യക്കും പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടേത് പൂർണമായും പാകിസ്താനും ലഭിച്ചു.
മുൻപ് യുദ്ധകാലത്തു പോലും നദീജല കരാറുകൾ മരവിപ്പിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ നദികളിലെ വെള്ളം സംഭരിക്കാൻ ശേഷിയും സൗകര്യവുമുണ്ടായിരുന്നില്ല എന്നതാണ് കാരണം. എന്നാൽ ഹിമാചലിലും പഞ്ചാബിലുമായി ഇപ്പോൾ നിരവധി അണക്കെട്ടുകൾ ഇന്ത്യ നിർമ്മിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ എണ്ണം നിർമ്മിക്കാനൊരുങ്ങുന്നു.
കരാറിൽ നിന്ന് ഇന്ത്യ പിന്മാറുന്നത് പാകിസ്ഥാനെ ഗുരുതരമായി ബാധിക്കും. ഉടമ്പടിപ്രകാരം നിലവിൽ പാകിസ്താന് വെള്ളം വിട്ടുകൊടുക്കുന്ന സിന്ധു, ഝലം, ചെനാബ് നദികളിൽ ഇന്ത്യക്ക് റിസർവോയറുകൾ നിർമിക്കാൻ അനുവാദമില്ല. എന്നാൽ, ഹൈഡ്രോ ഇലക്‌ട്രിക് റൺ ഓഫ് ദ റിവർ പദ്ധതികൾ നടപ്പാക്കാം. റൺ ഓഫ് ദ റിവർ പദ്ധതികളുടെ പ്രത്യേകത, ഇവ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നില്ല എന്നതാണ്. ഉടമ്പടി മരവിപ്പിക്കുന്നതോടെ, ഇന്ത്യക്ക് അണക്കെട്ട് നിർമിച്ച് ജലം സംഭരിക്കാം.
സിന്ധു, ഝലം, ചെനാബ് നദികൾ ഒഴുകിയെത്തുന്ന കീഴ്ഭാഗത്താണ് പാകിസ്താന്റെ കിടപ്പ്. അതുകൊണ്ടാണ് നദീജലത്തിന്റെ 80 ശതമാനവും അവർക്ക് പ്രയോജനപ്പെടുന്നത്. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ ഏകദേശം 20% ഇന്ത്യയ്ക്കും ബാക്കി 80% പാകിസ്താനുമാണ് ഈ ഉടമ്പടിയിലൂടെ ലഭിച്ചിരുന്നത്.
ഇന്ത്യയിൽ നിന്നും ഉത്ഭവിക്കുന്ന നദിയായിട്ടും വലിയ വിട്ടുവീഴ്ചയാണ് ഈ കരാർ വഴി ഇന്ത്യ നൽകിയിരുന്നത്. 100% വെള്ളവും ഇന്ത്യയ്ക്ക് എന്ന സ്ഥിതിയാണിപ്പോൾ. ഉറി ആക്രമണത്തിനു ശേഷം രക്തവും വെള്ളവും ഒരുമിച്ച് ഒഴുകേണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പാകിസ്ഥാന് വെള്ളം നിഷേധിച്ച് തിരിച്ചടി നൽകാൻ അന്നേ കേന്ദ്രം ഒരുങ്ങിയിരുന്നതാണ്. ഇതിന്റെ ഭാഗമായി ജലം കൊണ്ടുപോകാൻ അനേകം പ്രത്യേക കനാലുകളും ഉണ്ടാക്കി. ഡാമുകൾക് ഷട്ടർ ഇടേണ്ടി വന്നാൽ ജലം ഒഴിപ്പിക്കാൻ വേണ്ടി വളരെ ദീർഘ വീക്ഷണത്തോടെ ചെയ്തതാണിത്.
ഡാമുകൾക്ക് ഷട്ടർ വീഴുന്നതോടെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാനിൽ ജലക്ഷാമം രൂക്ഷമാകും. കൃഷി നശിക്കും, കുടിവെള്ളം കിട്ടാതെ ജനം സർക്കാരിനും സൈന്യത്തിനും നേരെ തിരിയും. ഇത് യുദ്ധസമാനമായ സാഹചര്യം പാകിസ്ഥാനിൽ ഉണ്ടാക്കും.
കരാറിൽ നിന്ന് പിന്മാറിയതിനെ ജലയുദ്ധം എന്ന് പാകിസ്ഥാൻ വിശേഷിപ്പിച്ചത് വെറുതെയല്ല. സിന്ധുനദിയിലൂടെയും പോഷക നദികളിലൂടെയും പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്ക് പൂർണമായി തടയാൻ ഇനിയും തടയണകളും വലിയ അണക്കെട്ടുകളും നിർമ്മിക്കും.
പാകിസ്ഥാനിലെ 1.6 കോടി ഹെക്ടർ പ്രദേശത്തെ കൃഷി സിന്ധു നദീജലം ഉപയോഗിച്ചാണ്. കറാച്ചിയും ലഹോറും പോലുള്ള വൻ നഗരങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതും സിന്ധുവിൽ നിന്നാണ്.
ഉഭയകക്ഷി കരാർ ഏകപക്ഷീയമായി ഒരു കക്ഷിക്ക് റദ്ദാക്കാനാവില്ല. കരാറിന്റെ 12–ാം വകുപ്പിൽ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. നിലവിലുള്ള തർക്ക പരിഹാര സംവിധാനം സാങ്കേതിക പ്രശ്നങ്ങൾക്കുള്ളതാണ്. രാഷ്ട്രീയവും സുരക്ഷാപരവുമായ താൽപര്യങ്ങൾ പരിഗണിക്കാൻ വകുപ്പില്ല. മാത്രമല്ല കരാർ രാജ്യാന്തര നീതിന്യായ കോടതിയുടെ പരിധിയിൽ വരുന്നതല്ല.
പാകിസ്ഥാനിൽ കൃഷിയിറക്കൽ, വിതയ്ക്കൽ സീസൺ തുടങ്ങുമ്പോൾ ഇന്ത്യ അണക്കെട്ടുകൾ നിറച്ചാൽ കൃഷി അവതാളത്തിലാവും. ജമ്മു കശ്മീരിലെ പടിഞ്ഞാറൻ നദികളിലെ കിഷൻഗംഗ റിസർവോയറിലടക്കം മൺസൂൺ സമയമായ ആഗസ്റ്റ് മാസത്തിലേ ജലം നിറയ്ക്കാവൂ എന്നായിരുന്നു കരാറിലെ വ്യവസ്ഥ.
ഇനി ഏത് സമയത്തും ജലസംഭരണികളിൽ ജലം നിറയ്ക്കാൻ ഇന്ത്യയ്ക്കാവും. പാകിസ്ഥാനിലെ പഞ്ചാബിന്റെ വലിയൊരു ഭാഗം ജലസേചനത്തിനായി സിന്ധുവിനെയും അതിന്റെ പോഷകനദികളെയും ആശ്രയിക്കുന്നതാണ്.
വെള്ളപ്പൊക്ക മുന്നറിയിപ്പിന് നിർണായകമായ ജലനിരപ്പ് വിവരങ്ങൾ കൈമാറാൻ ഇന്ത്യയ്‌ക്ക് ബാദ്ധ്യതയില്ലാതായി. മൺസൂൺ സമയത്ത് ഉൾപ്പെടെ ഇത് പാക്കിസ്ഥാന് തിരിച്ചടിയാണ്. വെള്ളപ്പൊക്ക സമയത്ത് ഡാമുകൾ തുറന്നുവിട്ടാൽ കൃഷി അപ്പാടെ നശിക്കും.
ചുരുക്കത്തിൽ പാകിസ്ഥാനിൽ എപ്പോൾ വരൾച്ച വേണമെന്നും വെള്ളപ്പൊക്കം വരുത്തണമെന്നും തീരുമാനിക്കുന്നത് ഇന്ത്യയാണ്. പഞ്ചാബ് പ്രവിശ്യയാണ് പാക്കിസ്ഥാന്റെ 85 ശതമാനം കാർഷിക ഉത്പന്നങ്ങളും വിളകളും ഉത്പാദിപ്പിക്കുന്നത്.
കരാർ മരവിപ്പിച്ചത് അവിടേക്ക് വെള്ളമെത്തുന്നത് തടയും. കൃഷിയും ഭക്ഷോത്പാദനവുമില്ലാതെ പാകിസ്ഥാൻ വലയും. പാകിസ്ഥാന്റെ ഖജനാവിലേക്ക് ഏകദേശം 25 ശതമാനം സംഭാവന ചെയ്യുന്നത് കാർഷിക മേഖലയാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ 70 ശതമാനത്തിന്റെയും ഏക വരുമാന സ്രോതസ് കാർഷിക മേഖലയാണ്.
ലോകബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ 1960 സെപ്റ്റംബർ 19 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ പ്രസിഡന്റ് ഫീൽഡ് മാർഷൽ അയൂബ് ഖാനും കറാച്ചിയിൽ വെച്ചാണ് സിന്ധു നദീജല കരാർ ഒപ്പുവച്ചിരുന്നത്.
കരാർ ഇല്ലാതായതോടെ ജലസേചനം, കൃഷി, സമ്പദ്‌വ്യവസ്ഥ, വൈദ്യുതി തുടങ്ങിയ നിർണായക വിഷയങ്ങളിൽ പാക്കിസ്ഥാൻ ശ്വാസം മുട്ടും. ജനങ്ങൾ പാക് ഭരണക്കൂടത്തിനെതിരെ തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടായേക്കും. അതേസമയം, കൂടുതൽ റിസർവോയറുകൾ നിർമ്മിച്ച് ജലം മാറ്റുകയെന്ന വെല്ലുവിളി ഇന്ത്യയ്‌ക്ക് മുന്നിലുണ്ട്. നദികൾ കടന്നുപോകുന്ന വഴികളിലെ ഭൂപ്രകൃതി പ്രധാന വെല്ലുവിളിയാണ്.
കരാർ മരവിപ്പിച്ച ഇന്ത്യൻ നടപടിയെ 'ജലയുദ്ധ'മെന്നാണ് പാക് ഊർജ്ജ മന്ത്രി ഒവൈസ് അഹമ്മദ് ഖാൻ ലെഖരി വിശേഷിപ്പിച്ചത്. പാക്കിസ്ഥാന് എത്രത്തോളം തിരിച്ചടിയാണെന്ന ബോദ്ധ്യത്തിൽ നിന്നാണ് പ്രതികരണമെന്നത് വ്യക്തം.
സിന്ധു നദീതടത്തെ അത്രയധികം ആശ്രയിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഭീകരത അവസാനിപ്പിക്കാൻ തയ്യാറാകാത്ത പാക്കിസ്ഥാന്റെ നെറുകയിൽ തന്നെ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യ. സിന്ധു, ഝലം, ചെനാബ് നദികളുടെ ഉത്ഭവസ്ഥാനം പാക്കിസ്ഥാനല്ല. അതിനാൽ ഈ നദികളിലെ ജലം ലഭിക്കാൻ ഇന്ത്യയുമായുള്ള കരാർ പാക്കിസ്ഥാന് നിർണായകമാണ്.