ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിലെ പുന:സംഘടന നേതാക്കൾ തമ്മിലുള്ള വീതംവെപ്പായി പരിണമിക്കാതെ ബുദ്ധിപരമായി നിർവ്വഹിക്കണമെന്ന് കോൺഗ്രസിൽ ഏതാണ്ട് ധാരണയാവുന്നു.
സംസ്ഥാനത്ത് മൂന്നാമതും അധികാരത്തിലേറുമെന്ന സിപിഎമ്മിന്റെ അവകാശവാദം പൊളിക്കാനും മൂന്നാം ശക്തിയെന്ന നിലയിൽ ബിജെപിക്കുള്ള വളർച്ചയുടെ വേഗം കുറയ്ക്കാനും പുന:സംഘടനയിലൂടെ കോൺഗ്രസിനെ കേരളത്തിലെ ഒന്നാം രാഷ്ട്രീയകക്ഷിയാക്കി മാറ്റാനുമുള്ള നീക്കങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പിന്നോട്ട് പോയ ഇടങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനം. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ കത്തോലിക്ക ഇതര ക്രൈസ്തവ മേഖലകളിലെ വോട്ട് തിരിച്ചു കൊണ്ടുവരാനുള്ള പ്രയത്‌നം ഇപ്പോഴെ തുടങ്ങണമെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന വികാരം.
എക്കാലത്തും യുഡിഎഫിനൊപ്പം നിലയുറപ്പിച്ചിരുന്നവർ കഴിഞ്ഞ രണ്ട് തവണയായി പിണറായി വിജയൻ നേതൃതവം നൽകുന്ന മുന്നണിക്കൊപ്പം പോയതാണ് വമ്പൻ പരാജയം സംസ്ഥാനത്തുണ്ടാകാൻ കാരണമെന്നതാണ് പാർട്ടി വിലയിരുത്തൽ.
അതേപോലെ എക്കാലത്തെയും പാർട്ടി വോട്ട് ബാങ്കായ സീറോ മലബാർ സഭയിലേക്കും ഇതര സഭകളിലേക്കുമുള്ള ബിജെപിയുടെ കടന്നുകയറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സമ്മതിക്കുന്നു.
ഈ രണ്ട് വെല്ലുവിളികളെ അതിജീവിക്കാൻ പുന:സംഘടനാ നടപടിക്രമങ്ങൾ മുതൽ തുടക്കമിടണമെന്നും പാർട്ടി കരുതുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽ തന്നെ ഓർത്തഡോക്‌സ്, മർത്തോമ വിഭാഗങ്ങൾക്കും, സിഎസ്ഐ പോലെയുള്ള സഭകൾക്കും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നു.
ക്രിസ്ത്യൻ പ്രാതിനിധ്യത്തിനൊപ്പം നായർ- ഈഴവ പ്രാതിനിധ്യവും ഉറപ്പിച്ചു നിർത്തണമെന്ന കാര്യവും ഗൗരവമായാണ് പാർട്ടി കാണുന്നത്. പിന്നാക്ക വിഭാഗത്തിന്റെയും നാടാർ, വിശ്വകർമ്മ, വീരശൈവ, പിആർഡിഎസ്, പെന്തക്കോസ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ മൈക്രോ തലത്തിലുള്ള മാനേജ്‌മെന്റും ഭംഗിയായി നടത്തേണ്ടതുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ പിണറായി വിജയൻ കെട്ടിപ്പൊക്കിയ സാമുദായിക സമവാക്യങ്ങളുടെ പൊളിച്ചടുക്കൽ പുന:സംഘടനയിലൂടെ തുടങ്ങണമെന്നും ആവശ്യമുയരുന്നുണ്ട്.
ഇതിന് പുറമേ 65 -ൽപ്പരം നിയോജക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമുള്ളവരെ നേരത്തെ തന്നെ കളത്തിലിറക്കി പൊതുജനങ്ങളുമായി ബന്ധിപ്പിച്ച് നിർത്തണമെന്നും വാദമുണ്ട്. പൊതുബന്ധവും സംഘടനാ ബന്ധവുമില്ലാത്തവരെ പ്രത്യേക സാഹചര്യത്തിലല്ലാതെ സ്ഥാനാർത്ഥിതവം നൽകാൻ പാടില്ലെന്ന നിർദ്ദേശവും മുന്നോട്ട് വെയ്ക്കപ്പെടുന്നുണ്ട്.
ക്രൈസ്തവ വിഭാഗങ്ങളിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം പരമാവധി തടയാൻ അവരുടെ ക്രൈസ്തവ വിരുദ്ധ മുഖം വെളിച്ചത്താക്കുന്ന ഉത്തരേന്ത്യൻ ആക്രമണങ്ങളും കേരളത്തിലെ വിവിധ സഭകൾക്കെതിരെ ഉയരുന്ന ഭീഷണികളും സാമ്പത്തിക ഉപരോധങ്ങളും ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ചർച്ചയാക്കണമെന്നും കോൺഗ്രസ് കരുതുന്നുണ്ട്. ഇതിനായി ക്രൈസ്തവ ആരാധനാലയങ്ങളും പ്രാർത്ഥനാ കൂട്ടായ്മകളും വീടുകളും കേന്ദ്രീകരിച്ച പ്രത്യേക പ്രചാരണത്തിന് തുടക്കമിടാനും നിർദ്ദേശങ്ങൾ ഉയർന്നു കഴിഞ്ഞു.
ഇതിന് പുറമേ നിലവിലെ സർക്കാരിന്റെ പരാജയം ജനങ്ങളിലെത്തിക്കുവാൻ മണ്ഡലം - ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ സജീവമാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് വിജയം അസാധ്യമാണെന്നും എഐസിസിക്ക് റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ രണ്ട് തവണയും വലിയ തിരഞ്ഞെടുപ്പ് ക്യാമ്പെയിനുകൾ സംഘടിപ്പിച്ച് സിപിഎമ്മും ഇടതുമുന്നണിയും ജയിക്കാൻ പോകുന്നുവെന്ന അന്തരീക്ഷം അവർ മന:പൂർവ്വം ഒരുക്കിയെടുത്തുവെന്ന വിലയിരുത്തൽ എഐസിസിക്കുണ്ട്. അതിനായി വ്യാജ തിരഞ്ഞെടുപ്പ് സർവ്വേ മുതൽ സോഷ്യൽ മീഡിയ ക്യാമ്പെയിനുകൾ വരെ അവർ സംഘടിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ആദ്യ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വമ്പൻ പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയെങ്കിൽ രണ്ടാമത് മുഖ്യമന്ത്രിക്കും പാർട്ടിക്കും വേണ്ടി വിവിധ പിആർ ഏജൻസികൾ കളത്തിലിറങ്ങിയെന്നും എഐസിസിക്ക് തിരിച്ചറിവുണ്ട്.
രാജീവ് ചന്ദ്രശേഖർ ബിജെപി അദ്ധ്യക്ഷനായതോടെ അവർക്കും കേന്ദ്രത്തിൽ നിന്നും വൻ സന്നാഹങ്ങളും മാധ്യമങ്ങളിലൂടെയുള്ള നുണപ്രചാരണവും അകമ്പടിയായി എത്തുമെന്നും കരുതപ്പെടുന്നു. ഇത് കൂടി ആദ്യഘട്ടം മുതൽ ശ്രദ്ധിച്ചില്ലെങ്കിൽ സംസ്ഥാനത്ത് കോൺഗ്രസും യുഡിഎഫും വീണ്ടും പ്രതിപക്ഷത്തിരിക്കുമെന്നും വിമർശനങ്ങളുണ്ട്.