/sathyam/media/media_files/2025/08/28/dr-tessy-thomas-2025-08-28-19-33-19.jpg)
ഡല്‍ഹി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്റ കീഴിലുള്ള സോഫിയ സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന 8-ാമത് ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അന്താരാഷ്ട്ര അവാർഡ് ഈ വർഷം ശാസ്ത്രജ്ഞയും ‘അഗ്നിപുത്രി’ എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസിന് സമ്മാനിക്കുമെന്ന് ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. അവാർഡ് നവംബർ 30ന് നടക്കുന്ന സമ്മേളനത്തിലാണ് സമ്മാനിക്കുക.
മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അംബേദ്ക്കർ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലർ പ്രൊഫ. ഡോ. ശ്യാം മേനോൻ മുഖ്യ പ്രഭാഷണം നടത്തും.
സമൂഹത്തിൽ വിവിധ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയ പ്രഗത്ഭരെ ആദരിക്കുന്നതിനായി, ഡൽഹി ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്തയും ലോകപ്രശസ്ത മഹാപണ്ഡിതനും വിശ്വമാനവീകനുമായ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്മരണാർത്ഥത്തിലാണ് ഈ അവാർഡ് ദാന ചടങ്ങ് സോഫിയ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പികുന്നത്. അവാർഡിനൊപ്പം 5 ലക്ഷം രൂപയും പ്രശസ്ത്രി പത്രവുമാണ് ലഭിക്കുക.
നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷന്റെ വൈസ് ചാൻസിലറായ ഡോ. ടെസ്സി തോമസ്, ഇന്ത്യയുടെ അഭിമാനമായ അഗ്നി IV , അഗ്നി V മിസൈലുകളുടെ പ്രൊജക്റ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
‘മിസൈൽ വനിത’, ‘അഗ്നിപുത്രി’ എന്നീ വിശേഷണങ്ങൾക്ക് ഉടമയായ അവർ 2008-ലെ ഡിആര്‍ഡിഒ സയന്‍റിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്, 2012-ലെ സിഎന്‍എന്‍-ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, 2014- ലെ കേരള സർക്കാരിൻ്റെ വനിതാ രത്നം പുരസ്കാരം അടക്കമുള്ള നിരവധി ബഹുമതികൾക്ക് അർഹയായിട്ടുണ്ട്.
സമൂഹത്തിന്റെ ഉന്നമനത്തിനും ശാസ്ത്രവികസനത്തിനും ഡോ. ടെസ്സി തോമസ് നൽകിയ സംഭാവനകൾ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസിന്റെ ദർശനങ്ങളുമായി ചേർന്ന് നിൽക്കുന്നതായതിനാലാണ്, ഈ വർഷത്തെ അവാർഡിന് അവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതുവരെ ടിബറ്റൻ ബുദ്ധമതത്തിൻ്റെ ആത്മീയ നേതാവായ ദലൈലാമ, ഡോ. ബാബാ ആംദെ, അരുണ റോയ്, ഡോ. സോനം വാങ്ചുക് തുടങ്ങി നിരവധി മഹാന്മാരായ ദേശീയ-ആഗോള വ്യക്തിത്വങ്ങൾക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.