ഭരണഘടനയാണ് പാർലമെന്റിലും പുറത്തും താരം. കഴിഞ്ഞയാഴ്ച സമാപിച്ച പുതിയ ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വരെ ആണയിടുന്നു.
ഭരണഘടന ഉയർത്തിക്കാട്ടലും ജയ് സംവിധാൻ (ഭരണഘടന ജയിക്കട്ടെ) എന്ന മുദ്രാവാക്യം വിളികളുമായിരുന്നു പാർലമെന്റിൽ ഇത്തവണ കണ്ടത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുമെന്നു ഭരണ-പ്രതിപക്ഷ നേതാക്കൾ ഒരുപോലെ ആണയിടുന്നതു കേൾക്കുന്പോള് സന്തോഷിക്കാതിരിക്കാൻ കഴിയില്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനാണെന്നു ഭരണ, പ്രതിപക്ഷങ്ങൾ അവകാശപ്പെടുന്നു.
‘നിയമപ്രകാരം സ്ഥാപിച്ചിട്ടുള്ള ഇന്ത്യൻ ഭരണഘടനയോടുള്ള യഥാർഥ വിശ്വാസവും വിധേയത്വവും പാലിക്കും. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിക്കും’ എന്ന വാചകങ്ങൾ പരസ്യമായി ചൊല്ലിയാണ് ലോക്സഭയിലും രാജ്യസഭയിലും ഓരോ അംഗവും സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഭരണഘടനയോടുള്ള ഈ കൂറ് ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയായോ ഏറ്റുപറഞ്ഞാണ് എംപി, മന്ത്രി, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി, സ്പീക്കർ തുടങ്ങിയ പദവികൾ ഏറ്റെടുക്കുന്നത്. ഭരണഘടനയുടെ 99-ാം അനുച്ഛേദത്തിലെ മൂന്നാം ഷെഡ്യൂൾ അനുസരിച്ചാണിത്.
വാക്കൊന്ന്, മനം മറ്റൊന്ന്
പ്രതിജ്ഞകളും വാഗ്ദാനങ്ങളും പ്രസ്താവനകളും പൂർണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഭരിക്കുന്നവരും ജനപ്രതിനിധികളും പോലും അവകാശപ്പെടില്ല. എന്നാൽ, ഭരണഘടനയോടും ജനാധിപത്യ സംവിധാനത്തോടും തികഞ്ഞ കൂറും വിധേയത്വവും വിശ്വാസവും പുലർത്തുകയെന്നതു പ്രധാനമാണ്.
ജനാധിപത്യത്തോടും ഭരണഘടനയോടും ആദരവും വിശ്വസ്തതയും പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ് ഇവ രണ്ടിന്റെയും അടിവേരിളക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങൾ നടക്കുന്നത്. ആപത്കരമായ പ്രവണതയാണിത്. ഭരിക്കുന്നവർ ആരായാലും പറച്ചിലും പ്രവൃത്തിയും തമ്മിലുള്ള അന്തരം കൂടിവരുന്നു.
ഭരണഘടനയെ സംരക്ഷിക്കാനാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യ പോരാട്ടമെന്നാണ് കോണ്ഗ്രസും ഇന്ത്യ സഖ്യത്തിലെ ഏതാണ്ടെല്ലാ പാർട്ടികളും പറഞ്ഞത്. പ്രധാനമന്ത്രി മോദിയും ബിജെപിയും പറയുന്നതും ഇതുതന്നെ.
അപ്പോൾ പിന്നെ, എവിടെയോ പ്രശ്നമുണ്ടെന്നതിൽ സംശയിക്കേണ്ട. ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങൾ പോലും മാറ്റാനുള്ള താത്പര്യവും മോഹവും ചിലർക്കെങ്കിലും ഉണ്ടെന്നത് അത്ര ഗോപ്യമല്ല.
മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടനയിലുള്ള മതേതര, സോഷ്യലിസ്റ്റ് എന്ന വാക്കുകൾ നീക്കുമെന്നു വീന്പിളക്കിയ ബിജെപി, ആർഎസ്എസ് നേതാക്കളുടെ മനസിലിരിപ്പ് വ്യക്തമായിരുന്നു.
വെളിച്ചമാണ് ഭരണഘടന
“അനുച്ഛേദങ്ങളുടെ സമാഹാരം മാത്രമല്ല ഭരണഘടന, അതിന്റെ ആത്മാവും മുദ്രയും വളരെ വിലപ്പെട്ടതാണ്” എന്നാണ് പ്രധാനമന്ത്രി മോദി രാജ്യസഭയിൽ പറഞ്ഞത്. “ഒരു വിളക്കുമാടം പോലെയാണ് നമ്മുടെ ഭരണഘടന നമ്മെ നയിക്കുന്നത്’’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
വളരെ അർഥവത്തായതും ശരിയുമാണിത്. പക്ഷേ ഭരണഘടനയുടെ യഥാർഥ സംരക്ഷകർ ആരെന്നതിലാണു തർക്കം. കോണ്ഗ്രസും പ്രതിപക്ഷവുമാണ് ഭരണഘടനയെ ഉയർത്തിപ്പിടിച്ച് അതിനെതിരേ പ്രവർത്തിക്കുന്നതെന്നാണു മോദി പറഞ്ഞത്.
എന്നാൽ ഭരണഘടനയെ മാറ്റിമറിച്ച്, മതേതര, ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കി മാറ്റാനും ഏകാധിപത്യം അടിച്ചേല്പിക്കാനുമാണ് മോദിയും കൂട്ടരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനാസിദ്ധാന്തം എന്നു വിശേഷിപ്പിക്കാവുന്ന, കേശവാനന്ദ ഭാരതിയും കേരള സംസ്ഥാനവും തമ്മിലുള്ള സുപ്രീംകോടതിയുടെ വിഖ്യാതമായ വിധിപ്രസ്താവമാണ് ഇക്കാര്യത്തിലുള്ള വലിയ പ്രത്യാശ.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലും മൂല്യങ്ങളിലും മാറ്റം വരുത്താൻ നിയമനിർമാണ സഭയായ പാർലമെന്റിനു പോലും അധികാരമില്ലെന്ന് അര നൂറ്റാണ്ടു മുന്പേ പരമോന്നത നീതിപീഠത്തിലെ 13 അംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്.
ഭരണഘടനാ പരിധികൾക്കുള്ളിൽനിന്നു മാത്രമേ പാർലമെന്റിനും നിയമസഭകൾക്കും നിയമനിർമാണം നടത്താനാകൂ. അതിനാൽതന്നെ നിയമ നിർമാണങ്ങൾ ജുഡീഷറിയുടെ അന്തിമതീർപ്പിനു വിധേയവുമാണ്.
മോന്തായംവളയുമ്പോള് ആപത്ത്
ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളും പൊതുവായ മൂല്യങ്ങളും വ്യവസ്ഥകളും വ്യക്തമാണെങ്കിലും ഇവയെല്ലാം കാറ്റിൽപറത്താൻ പലരും വെന്പൽകൊള്ളുന്നു. ഭരിക്കുന്നവരുടെ രാഷ്ട്രീയ, ജാതി, മത, സാന്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാനായി ഭരണഘടനാ ഭേദഗതികളും ഒളിഞ്ഞും തെളിഞ്ഞുമുള്ള വ്യതിയാനങ്ങളും രാജ്യത്തു നടക്കുന്നു.
ലോകത്തിലെതന്നെ ഏറ്റവും മികച്ച ഭരണഘടനയുള്ള രാജ്യത്താണ് പല വഴികളിലൂടെ ഭരണഘടനയെ മറികടക്കാനും, കഴിയുമെങ്കിൽ അട്ടിമറിക്കാനും ശ്രമങ്ങളുണ്ടാകുന്നത്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും വ്യവസ്ഥകൾക്കും വിരുദ്ധമായ ചില നിലപാടുകളും പ്രസ്താവനകളും ചില കോടതികളിൽനിന്നുപോലും ഉണ്ടാകുന്നു. അപകടകരവും ദുരന്തവുമാണിത്.
അലാഹാബാദ് ഹൈക്കോടതിയിലെ രോഹിത് രഞ്ജൻ അഗർവാളിന്റെ ഏകാംഗ ബെഞ്ചിന്റെ മതപരിവർത്തനം സംബന്ധിച്ച വിധിയെ നിയമവിദഗ്ധർ ആശങ്കയോടെയാണു കാണുന്നത്.
“ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായ തൊഴിൽ, ആചാരം, മതം പ്രചരിപ്പിക്കൽ എന്നിവയ്ക്കായി നൽകുന്നു.
എന്നാൽ അത് ഒരു വിശ്വാസത്തിൽനിന്നു മറ്റൊരു വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നില്ല’’ എന്ന വിചിത്രമായ വിധിയാണ് ഹൈക്കോടതിയിൽനിന്നുണ്ടായത്. ഓരോ പൗരനും അവർക്കിഷ്ടമുള്ള മതവും വിശ്വാസവും ആചാരങ്ങളും തെരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും മൗലികാവകാശമുണ്ട്. ഇതിനെതിരേ എന്തെങ്കിലും അക്രമങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ തടയേണ്ടതു സർക്കാരിന്റെ കടമയാണ്.
ഏതു വിശ്വാസവും മതവും സ്വീകരിക്കാൻ ഓരോ പൗരനും ഭരണഘടനയിൽ വളരെ വ്യക്തമായി അനുമതി നൽകുന്പോഴാണ് യുപിയിലെ ഒരു ഹൈക്കോടതിയിൽനിന്ന് ഇതിനെതിരായ വിധിയുണ്ടായത്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 25, 26, 27, 28 എന്നിവയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നന്നായി വിവരിച്ചിട്ടുണ്ട്.
ഭരണകൂടത്തിനു മുന്പാകെ ഒരു മതത്തിനും മറ്റൊന്നിനേക്കാൾ മുൻഗണന നൽകാനാകില്ലെന്നും ഭരണഘടന പറയുന്നു. എന്നാൽ, മതപരമായ അസഹിഷ്ണുത കൂടിവരുന്നു. നിർബന്ധിതമെന്ന പേരിൽ മതപരിവർത്തനം തടയുന്നതിനു ചില സംസ്ഥാനങ്ങൾ പ്രത്യേകം നിയമം പാസാക്കുന്നു. ഒരു പരിധിവരെ ഇതും ഭരണഘടനയുടെ മേലുള്ള കടന്നുകയറ്റമാണ്.
കാവലിന്റെ കാപട്യങ്ങൾ
“ഇന്ത്യൻ ഭരണഘടനയെ തൊടാൻ ഒരു ശക്തിക്കും കഴിയില്ല. ഞങ്ങളതു സംരക്ഷിക്കും. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും ഭരണഘടനയ്ക്കെതിരായി നടത്തുന്ന ആക്രമണം സ്വീകാര്യമല്ല. ഒരു സാഹചര്യത്തിലും ഇതു സംഭവിക്കാൻ അനുവദിക്കില്ല’’.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതാണിത്. ഭരണഘടനാ പുസ്തകം കൈയിൽ ഉയർത്തിപ്പിടിച്ചാണ് രാഹുൽ അടക്കമുള്ള ഇന്ത്യ സഖ്യം എംപിമാർ ഇക്കുറി പ്രതിജ്ഞയെടുത്തത്.
നിരവധി എംപിമാർ ജയ് സംവിധാൻ വിളിക്കുകയും ചെയ്തു. പാർലമെന്റിലും പുറത്തും ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രകടനം.
ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി രാജ്യം വോട്ട് ചെയ്ത 1977ലേതിനേക്കാൾ ഭരണഘടന സംരക്ഷിക്കാൻ മറ്റൊരു വലിയ തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി ഓർമപ്പെടുത്തി. പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയവേയാണു മോദി ഇതു പറഞ്ഞത്.
അടിയന്തരാവസ്ഥയെത്തുടർന്ന്, ഭരണഘടനയെ സംരക്ഷിക്കാനാണ് 1977ൽ തെരഞ്ഞെടുപ്പു നടന്നതെന്ന് മോദി കൂട്ടിച്ചേർത്തു. ഇന്ദിരയാണ് ഇന്ത്യയെന്നും ഇന്ത്യ ഇന്ദിര ആണെന്നും പറഞ്ഞത് കോണ്ഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുമയുണ്ടേൽ ഉലക്കമേലും
ഇന്ത്യൻ ഭരണഘടനയോടുള്ള ഭരണ-പ്രതിപക്ഷ നേതാക്കളുടെ പുതിയ സ്നേഹവും വലിയ ആദരവും വെറുതെയല്ലെന്നു വ്യക്തം. രാഷ്ട്രീയ ആയുധമായി ഭരണഘടനാ സംരക്ഷണം ഇന്ത്യ സഖ്യവും ബിജെപിയും ഉയർത്തുന്നു എന്നതു കാണാതെ പോകരുത്.
ഭരണഘടന അപകടത്തിലാണെന്ന ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം തെരഞ്ഞെടുപ്പിൽ പലയിടങ്ങളിലും ബിജെപിക്കു തിരിച്ചടിയുമായി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെങ്കിലും ബിജെപി പല സീറ്റുകളിലും തോൽവി നേരിട്ടു.
കഴിഞ്ഞ ലോക്സഭയിൽ ബിജെപിക്ക് തനിച്ച് 303 എംപിമാർ ഉണ്ടായിരുന്നത് ഇത്തവണ 240 ലേക്കു താഴ്ന്നതു നിസാരമല്ല. 400 സീറ്റ് വീന്പിളക്കിയ ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും കിട്ടിയില്ല. സഖ്യകക്ഷികളുടെ സഹായമില്ലാതെ മോദി സർക്കാരിനു കാലാവധി പൂർത്തിയാക്കാനാകില്ല.
മൂന്നിൽ രണ്ടു ഭൂരിപക്ഷമെന്ന സ്വപ്നം പൊലിഞ്ഞതോടെ പ്രധാന ഭരണഘടനാ ഭേദഗതികളും വെള്ളത്തിലായി. ഭരണഘടന മാറ്റാൻ ഇപ്പോൾ കഴിയില്ലെങ്കിൽ അതിന്റെ സംരക്ഷകനാകാം എന്നതൊരു രാഷ്ട്രീയ തന്ത്രമാകും.
ഏതായാലും, ഭരണഘടനയുടെ ആരാധകരും സംരക്ഷകരും തങ്ങളാണെന്ന് പ്രധാനമന്ത്രി മോദി പാർലമെന്റിൽ പ്രഖ്യാപിച്ചു. എൻഡിഎയും ഇന്ത്യ സഖ്യവും ഇക്കാര്യം ഒരു പോലെ പറയുന്പോൾ അത്രയും നല്ലത്.
കണ്ണിലെ കൃഷ്ണമണി പോലെ
ഭരണഘടനയാണ് രാജ്യത്തിന്റെ മതഗ്രന്ഥം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൗരന്മാർ എല്ലാവരും ഒറ്റക്കെട്ടായി നിന്നു കണ്ണിലെ കൃഷ്ണമണി പോലെ ഭരണഘടനയും ശരിയായ ജനാധിപത്യവും സംരക്ഷിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ പുരോഗതിക്കും സമാധാനത്തിനും മാത്രമല്ല, നിയമവ്യവസ്ഥിതി നിലനിൽക്കുന്നതിനും സാന്പത്തികവളർച്ചയ്ക്കും പോലും ഭരണഘടന വെള്ളം ചേർക്കാതെ പരിപാലിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കുന്നതും പൗരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതും ഭരണഘടനയിലൂടെയാണ്. ജയ് ഹിന്ദ്.