/sathyam/media/media_files/ul6ZPzWBeGdzyYzoh3f2.jpg)
ഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 15 വർഷത്തിനിടെ ജൂൺ മാസം പെയ്തതിൽ ഏറ്റവും ഉയർന്ന അളവിലുള്ള മഴ.
കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മഴയിൽ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1-ന്റെ മേൽക്കൂര തകർന്ന് ഒരു ജീവൻ നഷ്ടപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മൂന്ന് മണിക്കൂറിനുള്ളിൽ 148 മില്ലീമീറ്ററിലധികം മഴയാണ് തലസ്ഥാനത്ത് പെയ്തത്. മഴയിൽ ഡൽഹി വിമാനത്താവളത്തിലെ പഴയ മേലാപ്പിൻ്റെ ഒരു ഭാഗം പുലർച്ചെ 5 മണിയോടെ തകർന്നു വീണു.
നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ മുകളിലേക്കാണ് തകർന്ന മേൽപ്പാലം പതിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ 8.30 വരെ സഫ്ദർജംഗ് ബേസ് സ്റ്റേഷനിൽ, 24 മണിക്കൂറിനുള്ളിൽ 228.1 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള കണക്കനുസരിച്ച്, ജൂൺ മാസത്തിൽ 24 മണിക്കൂറിനുള്ളിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴയാണിത്. 235.5 മില്ലിമീറ്റർ മഴ ലഭിച്ച, 1936 ജൂൺ 28-നാണ് അവസാനമായി ഇത്രയധികം മഴ രേഖപ്പെടുത്തിയത്.
കനത്ത മഴയിൽ ഡൽഹി ഭരണം സ്തംഭനാവസ്ഥയിലായി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി, ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന അടിയന്തര യോഗം വിളിച്ചുകൂട്ടി.
മഴ നാശം വിതച്ച പ്രദേശങ്ങൾ നിരീക്ഷിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരെല്ലാം ജോലിയിൽ ഹാജരാകാനും നിർദേശമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us