ഡൽഹി: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആരോഗ്യ സെക്രട്ടറിയോട് റിപ്പോർട്ട് തേടി ഡൽഹി സർക്കാർ.
കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ഇതിനിടെ ആശുപത്രിക്ക് എൻഒസി ഇല്ലായിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഇതിനിടെ സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. അശ്രദ്ധമൂലം സംഭവിച്ച മരണങ്ങൾ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി.
കുട്ടികൾ മരിച്ച സംഭവം ഹൃദയഭേദകമാണെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രതികരണം. പരുക്കേറ്റവർക്ക് സർക്കാർ ചികിത്സയുറപ്പാക്കും. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. വീഴ്ചക്ക് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.