ഡൽഹി: ഭക്ഷണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അദ്ദേഹത്തിന് ഭക്ഷണം പാകം ചെയ്യാമെന്നും മമതാ ബാനർജി വാഗ്ദാനം ചെയ്തു.
നവരാത്രി സമയത്ത് ആർജെഡി നേതാവ് തേജസ്വി യാദവ് മീൻ കഴിക്കുന്ന വീഡിയോ വിവാദമായ സാഹചര്യത്തിലാണ് കൊൽക്കത്തയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ ബംഗാൾ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ആളുകളുടെ ഭക്ഷണ ശീലങ്ങളിൽ ബിജെപി അനുചിതമായി ഇടപെടുകയാണെന്ന് മമതാ ബാനർജി വാദിച്ചു. "ഒരു വ്യക്തിയുടെ ഭക്ഷണ ശീലങ്ങളെ വിമർശിക്കാൻ ബിജെപി ആരാണ്?" ഇന്ത്യയിലെ വ്യത്യസ്ത സമൂഹങ്ങൾക്കിടയിലുള്ള വ്യത്യസ്ത പാചക രീതികൾ ചൂണ്ടിക്കാട്ടി ബാനർജി ചോദിച്ചു.
രാജ്യത്തിൻ്റെ വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരം മോദിക്ക് മനസ്സിലാകുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. തൻ്റെ പ്രസംഗത്തിനിടെ, മോദിക്ക് വേണ്ടി പാചകം ചെയ്യാമെന്നും മമതാ ബാനർജി വാഗ്ദാനം ചെയ്തു. എന്നാൽ തൻ്റെ ഭക്ഷണം അദ്ദേഹം സ്വീകരിക്കുമോ എന്നും അവർ ചോദിച്ചു.
കുട്ടിക്കാലം മുതൽ ഞാൻ പാചകം ചെയ്യാറുണ്ടെന്നും ആളുകൾ എൻ്റെ പാചകത്തെ പ്രശംസിക്കാറുണ്ടെന്നും എന്നാൽ മോദിജി എൻ്റെ ഭക്ഷണം സ്വീകരിക്കുമോയെന്നും അദ്ദേഹം ഇഷ്ടപ്പെടുന്നതെന്തും ഞാൻ പാചകം ചെയ്യുമെന്നും മമത ബാനർജി പറഞ്ഞു.
“ധോക്‌ല പോലുള്ള വെജിറ്റേറിയൻ ഭക്ഷണങ്ങളും മീൻ കറി പോലുള്ള നോൺ വെജ് ഭക്ഷണങ്ങളും എനിക്ക് ഇഷ്ടമാണ്. വ്യത്യസ്ത സമുദായങ്ങൾക്കും ഹിന്ദുക്കൾക്കിടയിലെ വ്യത്യസ്ത വിഭാഗങ്ങൾക്കും അവരുടേതായ തനതായ ആചാരങ്ങളും ഭക്ഷണ ശീലങ്ങളും ഉണ്ട്.
ഒരു വ്യക്തിയുടെ ഭക്ഷണ ശീലങ്ങളിൽ നിയന്ത്രണങ്ങൾ ചുമത്താൻ ബിജെപി ആരാണ്? ഇന്ത്യയുടെയും അവിടത്തെ ജനങ്ങളുടെയും വൈവിധ്യത്തെക്കുറിച്ചും ഉൾക്കൊള്ളുന്നതിനെക്കുറിച്ചും ബിജെപി നേതൃത്വത്തിന് വലിയ ധാരണയും ആശങ്കയുമില്ലെന്ന് ഇത് കാണിക്കുന്നു" ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.