ഡൽഹി: ഒരാഴ്ചയായി ഡൽഹിയിൽ കാണാതായ ഒരാളുടെ മൃതദേഹം ലഭിച്ചതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം. 35 കാരനായ മാധവ് സിംഗിൻ്റെ മൃതദേഹമാണ് ബൽജീത് നഗർ മേഖലയിൽ കണ്ടെത്തിയത്.
വിവാഹേതര ബന്ധത്തെ തുടർന്ന് ഇയാളെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇയാളുമായി ബന്ധമുണ്ടായിരുന്ന ജ്യോതി, ഭർത്താവ് ലേഖ്പാൽ എന്നിവർ പിടിയിലായി. ദമ്പതികൾ മാധവ് സിങ്ങിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ആനന്ദ് പർവത്തിലെ ഗുൽഷൻ ചൗക്കിൽ താമസിക്കുന്ന മാധവ് സിംഗ് ഒരു ഫാക്ടറിയിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. സിങ്ങിനെ കാണാനില്ലെന്ന പരാതി മാർച്ച് 27 ന് അദ്ദേഹത്തിൻ്റെ ബന്ധുക്കളിൽ ഒരാൾ ആനന്ദ് പർവ്വത് പോലീസ് സ്റ്റേഷനിൽ നൽകിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) എം ഹർഷ് വർദ്ധൻ പറഞ്ഞു.
മാധവ് സിങ്ങിൻ്റെ ഫോണിൻ്റെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ ബൽജീത് നഗറിലെ പഞ്ചാബി ബസ്തിയിലുള്ള ജ്യോതി എന്ന സ്ത്രീയുമായി ബന്ധപ്പെട്ടതായി വിവരം ലഭിച്ചു. ഇതോടെ മാധവ് സിങ്ങിൻ്റെ തിരോധാനത്തിൽ ജ്യോതിയുടെയും ഭർത്താവിൻ്റെയും പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണത്തിൽ ശക്തമായ സംശയം ഉയർന്നു.
പോലീസ് ജ്യോതിയുടെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി സാധനങ്ങൾ തറയിൽ ചിതറിക്കിടക്കുകയായിരുന്നു. അവിടെ മലിനജല കുഴിയിൽ കുഴിച്ചിട്ട നിലയിലാണ് മാധവ് സിംഗിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് ജ്യോതിയെയും ഭർത്താവ് ലേഖ്പാലിനെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ മാധവ് സിംഗിന് ജ്യോതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഇരുവരും സമ്മതിച്ചതായി ഡിസിപി പറഞ്ഞു.
ഈ കൊലപാതകത്തിൽ ബൽജീത് നഗർ സ്വദേശിയായ സുർജീത് എന്നയാൾക്കും പങ്കുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. ഇയാളെയും അറസ്റ്റ് ചെയ്തു. മാർച്ച് 25ന് മാധവ് സിങ്ങിനെ വീട്ടിലേക്ക് വിളിച്ചിരുന്നതായി പ്രതികളായ ദമ്പതികൾ പോലീസിനോട് പറഞ്ഞു.
സുർജീത്തിൻ്റെ സഹായത്തോടെ അവർ മാധവിനെ മർദ്ദിക്കുകയും കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിടുകയും ചെയ്തുവെന്ന് പ്രതികൾ സമ്മതിച്ചി. സുർജീത് നേരത്തെ മോഷണം, ആക്രമണം തുടങ്ങിയ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.