/sathyam/media/media_files/90hxzUnX55WIxUPJ3kwo.jpg)
ഡല്‍ഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചുതുടങ്ങി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടത്തിയ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന ഹര്‍ജികൾ കൂടാതെ പരീക്ഷ വീണ്ടും നടത്തുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്.
പരീക്ഷയുടെ മുഴുവന്‍ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ, അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ് യുജി) പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നീറ്റ് യുജി കേസിലെ വിധിക്കു സാമൂഹ്യമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു കുട്ടികള്‍ കേസിന്റെ തീര്‍പ്പിനു കാത്തിരിക്കുകയാണെന്ന്, വാദം തുടങ്ങും മുമ്പ് ബെഞ്ച് പറഞ്ഞു.
വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും അതിനാല്‍ പരീക്ഷ മൊത്തത്തില്‍ റദ്ദാക്കേണ്ടതില്ലെന്നുമാണ് കേന്ദ്രത്തിന്‍റെയും പരീക്ഷാനടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജൻസിയുടെയും നിലപാട്.
പരീക്ഷയിൽ വൻതോതിലുള്ള അപാകതകൾ ഉണ്ടെന്ന ആരോപണം നിഷേധിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്.
ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് നടത്തിയ ഡാറ്റാ അനലിറ്റിക്‌സ് പ്രകാരം വൻതോതിലുള്ള ദുരുപയോഗത്തിന്‍റെ സൂചനകളോ ഉദ്യോഗാർത്ഥികളുടെ പ്രയോജനത്തിനായി അസാധാരണമായ സ്‌കോറുകള്‍ നല്‍കിയ സാഹചര്യമോ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നത്.
മുഴുവന്‍ പരീക്ഷയെയും ചോദ്യച്ചോര്‍ച്ച ബാധിച്ചോയെന്ന്, പുനപ്പരീക്ഷ ആവശ്യപ്പെട്ട ഹര്‍ജിക്കാരോട് കോടതി ആരാഞ്ഞു. അത്തരത്തില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂവെന്ന് കോടതി വ്യക്തമാക്കി.
ക്രമക്കേട് ആരോപണത്തില്‍ സിബിഐ അന്വേഷണം തുടരുകയാണ്. സിബിഐ അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയ കാര്യങ്ങള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതു പുറത്തുവിടാനാവില്ലെന്ന് കോടതി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us