ഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ‘ജവഹർലാൽ നെഹ്‌റുവിന്റെ ഭാര്യ’ എന്നറിയപ്പെടുന്ന ബുധ്നി മെജാൻ(85) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഝാർഖണ്ഡിലെ പഞ്ചേതിനടുത്തുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു സംസ്കാരം.
64 വർഷങ്ങൾക്ക് മുമ്പ് ദാമോദർ നദിയിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നെഹ്‌റുവിനെ ബുധ്‌നി ഹാരമണിയിച്ചത് വിവാദമായിരുന്നു. 1959 ഡിസംബർ 6-നാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു പഞ്ചേത് റിസർവോയർ ഉദ്ഘാടനം ചെയ്യാനെത്തുന്നത്.
ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി ആദിവാസി സ്ത്രീകൾക്കും പുരുഷന്മാർക്കും അണക്കെട്ടിന്റെ നിർമ്മാണത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ഉദ്ഘാടന ദിവസം നെഹ്‌റുവിനെ കാണാൻ അവരുമെത്തി. 15 വയസ്സുള്ള ബുധ്‌നിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
നെഹ്‌റുവിനെ മാലയിട്ട് ആരു സ്വീകരിക്കും? ഡിവിസി ഉദ്യോഗസ്ഥരുടെ തീരുമാനമനുസരിച്ച്, ഉത്തരവാദിത്തം 15 വയസ്സുള്ള സാന്താൽ പെൺകുട്ടിയുടെ മേൽ വന്നു. നെഹ്റുവിനെ മാലയിട്ട് ബുധ്‌നി സ്വാഗതം ചെയ്തു. തന്നെ സ്വീകരിക്കാൻ ഉപയോഗിച്ച മാല നെഹ്റു തിരികെ ബുധ്നിയുടെ കഴുത്തിൽ ഇട്ടു.
മാത്രവുമല്ല, ബുധ്‌നിക്കിനൊപ്പം നെഹ്‌റു അണക്കെട്ട് ഉദ്ഘാടനവും നടത്തി. ഈ അണക്കെട്ട് ‘വികസ്വര ഇന്ത്യയുടെ ക്ഷേത്രം’- ഉദ്ഘാടന പ്രസംഗത്തിൽ നെഹ്‌റു പറഞ്ഞു. എന്നാൽ ആ ചരിത്ര ദിനത്തിൽ ബുധ്നിയുടെ ജീവിതം എന്നെന്നേക്കുമായി മാറി.