ഡൽഹി: 2024 ജനുവരിക്കും ജൂലൈയ്ക്കും ഇടയിൽ പഞ്ചാബ് ബോർഡറിൽ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തിയത് 125 പാക്കിസ്ഥാൻ ഡ്രോണുകൾ. 2023 ൽ 107 ഡ്രോണുകളാണ് ബിഎസ്എഫ് വെടിവച്ചിട്ടത്.
വർഷങ്ങൾ കഴിയുന്തോറും പഞ്ചാബിലെ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ നിന്ന് ഇന്ത്യൻ പ്രദേശത്തേക്ക് എത്തുന്ന ഡ്രോണുകളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന്, ആയുധങ്ങൾ, വെടിക്കോപ്പുകൾ, വ്യാജ കറൻസികൾ എന്നിവ കൊണ്ടുവരുന്ന ഡ്രോണുകൾ അബോഹർ, ഫിറോസ്പൂർ, തർൺ തരൺ, അമൃത്സർ, ഗുരുദാസ്പൂർ, പഠാൻകോട്ട് ജില്ലകളിലാണ് വെടിവച്ചിട്ടതെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.
ബിഎസ്എഫിൽ ഇപ്പോൾ ലഭ്യമായ മികച്ച ഡ്രോൺ ഇന്റർഡിക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ ഡ്രോണുകൾ പിടിച്ചെടുക്കാൻ കഴിയുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.
പഞ്ചാബിൽ പിടിച്ചെടുത്തവയിൽ കൂടുതൽ ചൈനീസ് നിർമ്മിത ഡിജെഐ മാവിക്-3 ക്ലാസിക് ഡ്രോണുകളാണ്. ജനുവരിക്കും ജൂലൈ ഒൻപതിനും ഇടയിൽ ഡ്രോണുകളിൽ കടത്താൻ ശ്രമിച്ച 145 കിലോ ഹെറോയിൻ, 15 കിലോ ഒപ്പിയം എന്നിവ പിടിച്ചെടുത്തു.
കണക്കുകൾ പ്രകാരം 18 ആയുധങ്ങളും 24 മാഗസിനുകളും 313 വെടിയുണ്ടകളും വിവിധ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ആറ് മാസത്തിനിടെ പിടിച്ചെടുത്തിട്ടുണ്ട്.