ഡൽഹി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കി സുപ്രീം കോടതി. അറസ്റ്റിന് പുറമെ നിലവിലുള്ള റിമാൻഡും അസാധുവാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ജാമ്യം നൽകി ഉടൻ വിട്ടയക്കാനാണ് കോടതി നിർദേശം. ന്യൂസ് ക്ലിക്ക് അനധികൃതമായി വിദേശത്ത് നിന്ന് പണം ശേഖരിച്ചു എന്നായിരുന്നു പുരകായസ്ഥയുടെ മേൽ ചുമത്തിയിരുന്ന കേസ്.
നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് എന്നും റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയില്ല എന്നും കോടതി വിമർശിച്ചു. അറസ്റ്റ് പങ്കജ് ബൻസൽ കേസിലെ നിർദ്ദേശത്തിന് വിരുദ്ധമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിനെതിരെയും ബിജെപിക്കെതിരെയും നിരന്തരം വിമർശനം ഉന്നയിച്ചിരുന്ന മാധ്യമ സ്ഥാപനം കൂടിയായിരുന്നു ന്യൂസ്‌ക്ലിക്ക്. അറസ്റ്റ് നേരത്തെ സെഷൻസ് കോടതിയും ഹൈക്കോടതിയും ശരിവച്ചിരുന്നു.