ഡല്‍ഹി: ശസ്ത്രക്രിയക്കിടെ കേടായ വൃക്കയ്ക്ക് പകരം ആരോഗ്യമുള്ള വൃക്ക നീക്കം ചെയ്തതിനെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയില്‍. രാജസ്ഥാനിലെ ജുന്‍ജുനുവിലെ ആശുപത്രിയിലാണ് സംഭവം. വൃക്കയിലെ കല്ലിനുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സ്ത്രീയ്ക്കാണ് ദുരനുഭവം.
എന്നാല്‍, താന്‍ ഓപ്പറേഷന്‍ കൃത്യമായി നടത്തിയെന്ന് പറഞ്ഞ് ഡോക്ടര്‍ കുറ്റം നിഷേധിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോ.സഞ്ജയ് ധന്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ധന്‍ഖര്‍ ആശുപത്രിയിലാണ് സംഭവം.
നുവാ ഗ്രാമത്തിലെ ഈദ് ബാനോ എന്ന 30 കാരി വൃക്കയിലെ കല്ല് മൂലം ബുദ്ധിമുട്ടുകയായിരുന്നു. പരിശോധനകള്‍ക്ക് ശേഷം, വൃക്കയിലെ കല്ലുകള്‍ കാരണം ഇടത് വൃക്ക തകരാറിലായെന്നും അത് അടിയന്തിരമായി നീക്കം ചെയ്യേണ്ടതുണ്ടെന്നും ഡോക്ടര്‍ ധന്‍ഖര്‍ അറിയിച്ചു.
ഡോക്ടറുടെ നിര്‍ദേശം ബാനോയുടെ കുടുംബം അംഗീകരിക്കുകയും മെയ് 15 ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍ തകരാറിലായ ഇടത് വൃക്കയ്ക്ക് പകരം ആരോഗ്യമുള്ള വലത് വൃക്കയാണ് ഡോക്ടര്‍ ധന്‍ഖര്‍ നീക്കം ചെയ്തത്.
രണ്ട് ദിവസത്തിന് ശേഷം യുവതിയുടെ നില വഷളായി വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അവിടെ നിന്നും യുവതിയെ ഡോക്ടര്‍ ധന്‍ഖര്‍ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് റഫര്‍ ചെയ്തു. മെയ് 15ന് നടന്ന ഓപ്പറേഷനെ കുറിച്ച് ആരോടും പറയരുതെന്നും ബാനോയുടെ കുടുംബത്തോട് അദ്ദേഹം പറഞ്ഞിരുന്നു.
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡോ. ധന്‍ഖറിന്റെ പ്രവര്‍ത്തിയെക്കുറിച്ച് കുടുംബം അറിഞ്ഞത്. സംഭവം പുറത്തുവന്നപ്പോള്‍, ധനഖര്‍ യുവതിയുടെ വീട് സന്ദര്‍ശിച്ച് ബാനോയുടെ ചികിത്സയ്ക്കായി പണം വാഗ്ദാനം ചെയ്തു.
എന്നാല്‍ കുടുംബം അദ്ദേഹത്തിന്റെ വാഗ്ദാനം നിരസിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ധൻഖറിനെതിരെ കർശന നടപടി വേണമെന്നും ബാനോയുടെ ഭർത്താവ് ഷബീർ പറഞ്ഞു.