കൊല്‍ക്കത്ത: ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ഉറപ്പാക്കുന്ന ബലാല്‍സംഗ വിരുദ്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കത്തുമ്പോള്‍ പ്രതിരോധത്തിലായ സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനാണ് മമത ബാനര്‍ജിയുടെ നീക്കം.
അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്. അനുമതില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെടുത്തിയിനു പിന്നാലെയാണ് പ്രത്യേക നിയമം കൊണ്ടുവന്നത്. ബില്‍ പാസാക്കാനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു.
ബലാല്‍സംഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ അവതരിപ്പിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ശക്തിപ്പെടുത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ബലാല്‍സംഗത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ പ്രവൃത്തി ഇരയുടെ മരണത്തില്‍ കലാശിച്ചാല്‍ വധശിക്ഷ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ബംഗാള്‍ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. അതിക്രമത്തിനിരയാകുന്നവര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി.
കുറഞ്ഞത് 20 വര്‍ഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നവര്‍ക്കും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും 3 മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയതാലും 5 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടും.
വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. ബില്‍ സഭ പാസാക്കി ഉടന്‍ ഗവര്‍ണര്‍ക്ക് അയക്കും. ബില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്നതോടെ നിയമമായി മാറും.