മുംബൈ: എയര്‍ മൗറീഷ്യസ് വിമാനത്തില്‍ യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം കുടുങ്ങി. മുംബൈയില്‍ നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനത്തിലെ യാത്രക്കാരാണ് എയര്‍ കണ്ടീഷനിംഗ് സംവിധാനം തകരാറിലായതിനാല്‍ ദുരിതത്തിലായത്.
കുഞ്ഞുങ്ങളും 78 വയസുള്ള വ്യക്തിയും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് ശ്വാസതടസ്സം നേരിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ കയറിയ ഉടന്‍ എഞ്ചിന്‍ തകരാറിലാവുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 4:30 ന് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തില്‍ പുലര്‍ച്ചെ 3:45 ന് ബോര്‍ഡിംഗ് ആരംഭിച്ചു. യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം വിമാനത്തില്‍ തുടര്‍ന്നു. ഇവരെ ഇറങ്ങാന്‍ അനുവദിച്ചില്ല. ഏറെ നേരം ശ്രമിച്ചിട്ടും യന്ത്രത്തകരാര്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിമാനക്കമ്പനി വിമാനം റദ്ദാക്കി.
അടുത്തിടെ ഇൻഡിഗോ വിമാനക്കമ്പനിയെ വിമർശിച്ച് ശാദി ഡോട്ട് കോം സിഇഒ അനുപം മിത്തൽ രംഗത്തെത്തിയിരുന്നു.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം 45 മിനിറ്റ് വൈകിയെന്നും യാത്രക്കാരോട് മനുഷ്യത്വരഹിതമായ പെരുമാറ്റം ഇൻഡിഗോ എയർലൈൻസ് കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.