ഷിന്‍ഡെ ഗ്രൂപ്പിനെതിരെ തുറന്നടിച്ച മുന്‍ ബിജെപി എംഎല്‍എയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു, മഹായുതി സഖ്യത്തിനെതിരെ സംസാരിക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്

സഖ്യത്തിനെതിരെ സംസാരിക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

New Update
bjp Untitledjay

മുംബൈ: മഹാരാഷ്ട്രയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍ എംഎല്‍എയും ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ മല്ലികാര്‍ജുന റെഡ്ഡിയെ ബിജെപിയില്‍ നിന്ന് 6 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. 

Advertisment

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്‍ എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തത്. നാഗ്പൂരിലെ രാംടെക്കില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് മല്ലികാര്‍ജുന്‍ റെഡ്ഡി.

ഏകനാഥ് ഷിന്‍ഡെയുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ആശിഷ് ജയ്സ്വാളിനെതിരെ ഇദ്ദേഹം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ ആശിഷ് ജയ്സ്വാളിനെ പിന്തുണയ്ക്കില്ലെന്നും റെഡ്ഡി പറഞ്ഞിരുന്നു. ഇത് ഗൗരവമായി എടുത്താണ് പാര്‍ട്ടി അദ്ദേഹത്തെ 6 വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

മഹായുതി സഖ്യത്തിനെതിരെ സംസാരിക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ വ്യക്തമാക്കി. 

ചിലര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ച് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബവന്‍കുലെ പറഞ്ഞു.

ഭാവിയിലും മഹായുതിക്കെതിരെ പരസ്യമായി മത്സരിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ എതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment