മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ചവാൻ ബിജെപിയിലേക്ക് ചേക്കേറുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.
അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവച്ചതിന് പിന്നാലെ പാർട്ടിയിലെ പതിനഞ്ചോളം എംഎൽഎമാരും പാർട്ടി വിടാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പാർട്ടി വിടുന്നവർ ബിജെപിയിൽ പ്രവേശനം നേടുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അസാധാരണ സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
യുവനേതാവ് വിശ്വജിത്ത് കദം, അസ്ലം ഷെയ്ഖ്, അമീന്‍ പട്ടേല്‍, സഞ്ജയ് നിരുപം തുടങ്ങി 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ ചിത്രം തെളിയുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് സൂചിപ്പിച്ചു.
പ്രതിപക്ഷത്തെ 10-15 എംഎല്‍എമാര്‍ അശോക് ചവാനുമായി ബന്ധം പുലര്‍ത്തുന്നതായി ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ രവി റാണ പറയുന്നു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയേയും മകളേയും ബിജെപി സമീപിച്ചതായി റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്.