മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി സ്തുതിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാമാരിയുടെ കാലത്ത് കോവിഡ് വാക്‌സിൻ നിർമ്മിക്കുന്നതിനും നൽകുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈ എടുത്തതിനാലാണ് ഇന്ത്യക്കാർ ഇന്ന് ജീവിച്ചിരിക്കുന്നതെന്നായിരുന്നു ഫഡ്നാവിസ് പറഞ്ഞത്.
കൊറോണ വൈറസിന്റെ ആക്രമണത്തിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി വാക്‌സിൻ ഡോസുകൾ എത്തിച്ചതിന് നൂറോളം രാജ്യങ്ങൾ ഇന്ന് മോദിക്ക് നന്ദി പറയുന്നുവെന്നും ഫഡ്നാവിസ് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നടന്ന റാലിയിൽ പറഞ്ഞു.
കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് പരമാർശിച്ച ഫഡ്നാവിസ് നിരവധി ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ വൈറസ് ബാധിച്ച് നഷ്ടപ്പെട്ടുവെന്നും, ഇന്ത്യയുടെ സഹായത്തിന് ആരും വരാത്തതിനാൽ രാജ്യത്തെ 40 മുതൽ 50 കോടി വരെ ആളുകൾ നശിക്കുമെന്ന ആശങ്കയിൽ ഭാവി ഇരുണ്ടതായി കാണപ്പെട്ടുവെന്നും പറഞ്ഞു.
“കുറച്ച് രാജ്യങ്ങൾ മാത്രമാണ് വാക്സിൻ കണ്ടുപിടിച്ചത്. അവരിൽ നിന്ന് വാക്സിൻ ലഭിക്കാൻ സഹായം തേടി ഇന്ത്യ വരുമെന്ന് അവർ വിശ്വസിച്ചു, എന്നാൽ തന്റെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാവുന്ന ഒരു ശക്തനാണ് ഇന്ത്യയുടെ നേതൃത്വത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് അന്ന് ലോകം അറിഞ്ഞിരുന്നില്ലെന്ന" ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയുടെ ലോക്സഭാ സ്ഥാനാർത്ഥി സഞ്ജയ് കാക്കാ പാട്ടീലിന്റെ തിരഞ്ഞെടുപ്പ് പ്രചരാണർത്ഥമാണ് സാംഗ്ലിയിൽ റാലി സംഘടിപ്പിച്ചത്.
“മോദിജി ശാസ്ത്രജ്ഞരെ ഒരുമിച്ച് കൊണ്ടുവന്നു, അവർക്ക് ആവശ്യമായ വിഭവങ്ങൾ നൽകി, അതിലൂടെ രാജ്യത്ത് കൊവിഡ് വാക്സിൻ നിർമ്മിക്കാൻ സൗകര്യമൊരുക്കി, വാക്സിൻ 140 കോടി ആളുകൾക്ക് രണ്ട് തവണ നൽകി. ഇന്ന് നമ്മൾ ജീവിച്ചിരിക്കുന്നത് അന്ന് മോദി വാക്‌സിൻ നൽകിയതുകൊണ്ടാണ്. വാക്സിൻ എടുത്തില്ലായിരുന്നുവെങ്കിൽ ഈ റാലിക്ക് സാക്ഷിയാകാൻ നമ്മൾ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഞങ്ങളുടെ ജീവൻ സംരക്ഷിച്ചത് മോദിയാണ്,”ഫഡ്നാവിസ് പറഞ്ഞു
“ഇന്ന് 100 രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ ജീവിച്ചിരിക്കുന്നത് മോദി കാരണമാണെന്ന് സമ്മതിക്കുന്നു. വികസനം മാറ്റിവെക്കുക എന്ന് ഞാൻ പറയും, കാരണം ജീവിതമാണ് പരമപ്രധാനം. നമ്മൾ ജീവിക്കുന്നത് മോദി കാരണമാണ്, ഇക്കാരണത്താൽ തന്നെ അദ്ദേഹത്തെ അനുകൂലിച്ച് വോട്ട് ചെയ്തുകൊണ്ട് നമുക്ക് നന്ദി പ്രകടിപ്പിക്കാം, ” ഫഡ്നാവിസ് കൂട്ടിച്ചേർത്തു.