പ്രതിപക്ഷത്തിനൊപ്പം സഞ്ചരിക്കുകയും മോദിക്കൊപ്പം കൂട്ടുകൂടുകയും ചെയ്യുന്ന ശരത് പവാറിന്‍റെ ഗൂഢനീക്കങ്ങളില്‍ സംശയിച്ച് പ്രതിപക്ഷ ഐക്യ കൂട്ടായ്മയായ 'ഇന്ത്യ' ! ആഴ്ചകള്‍ക്ക് മുമ്പ് എന്‍സിപി പിളര്‍ത്തി പൊളിച്ചടുക്കിയതിന് കാരണഭൂതരായ ബിജെപിയോടുള്ള പിണക്കം പോലും മറന്ന് പവാര്‍ മോദിക്കൊപ്പം ഇരുന്നതില്‍ അമ്പരന്ന് 'ഇന്ത്യ' ! തന്ത്രങ്ങളില്‍ അഗ്രഗണ്യനായ പവാറിനെ തള്ളാനും കൊള്ളാനുമാകാതെ മോദി വിരുദ്ധര്‍ ! എന്‍സിപിയിലെ പിളര്‍പ്പ് പോലും സംശയ മുനയില്‍ !

രാഷ്ട്രീയ തന്ത്രങ്ങളില്‍ അഗ്രഗണ്യനായ ശരത് പവാര്‍ ദേശീയ രാഷ്ട്രീയത്തില്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്നുപോലും പ്രതിപക്ഷത്തെ പ്രമുഖര്‍ക്ക് നിശ്ചയമില്ല. മാത്രമല്ല, പവാറിന്‍റെ നീക്കങ്ങളില്‍ നേതാക്കള്‍ക്ക് ആശങ്കയും ശക്തമാണ്.

New Update
narendra modi sarat pavar

മുംബൈ: രാജ്യത്ത് നരേന്ദ്രമോഡിയുടെ തേരോട്ടത്തിന് തടയിടാന്‍ രൂപംനല്‍കിയ പ്രതിപക്ഷ ഐക്യ കൂട്ടായ്മയായ 'ഇന്ത്യ'യുടെ അടുത്ത യോഗം മുംബൈയില്‍ കൂടാന്‍ തീരുമാനിച്ചിരിക്കെ രണ്ടു വള്ളത്തിലും കാലൂന്നിയുള്ള ശരത് പവാറിന്‍റെ നീക്കം ആശങ്കയോടെ വീക്ഷിച്ച് പ്രതിപക്ഷ നേതൃത്വം.

Advertisment

രാഷ്ട്രീയ തന്ത്രങ്ങളില്‍ അഗ്രഗണ്യനായ ശരത് പവാര്‍ ദേശീയ രാഷ്ട്രീയത്തില്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്നുപോലും പ്രതിപക്ഷത്തെ പ്രമുഖര്‍ക്ക് നിശ്ചയമില്ല. മാത്രമല്ല, പവാറിന്‍റെ നീക്കങ്ങളില്‍ നേതാക്കള്‍ക്ക് ആശങ്കയും ശക്തമാണ്. അതവര്‍ പവാറിന്‍റെ മകള്‍ സുപ്രിയ സുളെ എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.

നരേന്ദ്ര മോഡിയെ ശത്രുവായി പ്രഖ്യാപിച്ചാണ് പുതിയ പ്രതിപക്ഷ സഖ്യത്തിന്‍റെ മുന്നേറ്റം. പ്രതിപക്ഷ നിരയില്‍ രാഹുല്‍ ഗാന്ധി മുതല്‍ മമതാ ബാനര്‍ജി, നിധീഷ് കുമാര്‍, അരവിന്ദ് കെജരിവാള്‍, ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള പ്രമുഖരെല്ലാം അറിയപ്പെടുന്ന മോദി വിരുദ്ധരാണ്.

അതേസമയം പ്രതിപക്ഷ നിരയോടൊപ്പം സഞ്ചരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സൗഹൃദം തുടരുകയും ചെയ്യുന്നതാണ് എന്‍സിപി അധ്യക്ഷനായ പവാറിന്‍റെ നയം. മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കോണ്‍ഗ്രസും ശിവസേനയും പവാറിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യം സുപ്രിയ സുളെയോടും നേതാക്കള്‍ സൂചിപ്പിച്ചിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് തന്നെയും എന്‍സിപിയേയും വഞ്ചിച്ച് ബിജെപിക്കൊപ്പം പോയ മരുമകന്‍ അജിത് പവാറിനൊപ്പം വേദി പങ്കിട്ടുവെന്നതും ശ്രദ്ധേയമാണ്. തന്‍റെ രാഷ്ട്രീയ ഭാവിയേപ്പോലും പ്രതികൂലമായി ബാധിക്കുന്ന എന്‍സിപിയിലെ പിളര്‍പ്പിന് കാരണഭൂതരായ ബിജെപിയോടുപോലും സ്വന്തം നാട്ടില്‍ അനിഷ്ടം കാണിക്കാന്‍ പവാര്‍ തയ്യാറായില്ലെന്നതാണ് പ്രതിപക്ഷ നിരയെ അമ്പരപ്പിച്ചത്.

അതിനാല്‍ തന്നെ മറ്റൊരു സംശയം കൂടി പ്രതിപക്ഷ നേതാക്കളില്‍ ഉടലെടുത്തിട്ടുണ്ട്; എന്‍സിപിയിലെ പിളര്‍പ്പ് പവാറിന്‍റെകൂടി മൗന സമ്മതത്തോടെ ആയിരുന്നോ എന്നത്. ശരത് പവാറും അജിത് പവാറും ബിജെപിയും ചേര്‍ന്നുള്ള നാടകമായി ഈ പിളര്‍പ്പിനെ സംശയിക്കുന്നവര്‍ തുടക്കം മുതലുണ്ട്. അതിന് അടിവരയിടുന്നതായി കഴിഞ്ഞ ദിവസം മോദിക്കുള്ള പുരസ്കാര വേദിയിലെ പവാറിന്‍റെ സാന്നിധ്യം.

എന്തായാലും മഹാരാഷ്ട്ര സര്‍ക്കാരില്‍ പ്രതിപക്ഷ നേതൃസ്ഥാനം എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം കൂടുമ്പോഴും പവാറിലൊരു കണ്ണുണ്ട്, പ്രതിപക്ഷത്തിന് - സംശയത്തിന്‍റേത് !

Advertisment