മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. മകൻ അമിത് താക്കറെയ്ക്കൊപ്പമാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.
പാർലമെൻ്റ് തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യവുമായി എംഎൻഎസ് ചേരാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവരും രാജ്യതലസ്ഥാനത്ത് ഉള്ള സമയത്താണ് രാജ് താക്കറെ തിങ്കളാഴ്ച രാത്രി ഡൽഹിയിൽ എത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണ മുംബൈ, ഷിർദി എന്നീ രണ്ട് സീറ്റുകൾ താക്കറെ തൻ്റെ പാർട്ടിയായ എംഎൻഎസിന് വേണ്ടി ആവശ്യപ്പെട്ടേക്കും.
2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ശിവസേനയും ബിജെപിയും ഒന്നിച്ചാണ് നേരിട്ടത്. 48 സീറ്റുകളിൽ 41 എണ്ണം നേടാൻ സഖ്യത്തിന് സാധിച്ചു. മാസങ്ങൾക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലും വൻവിജയം നേടാനായി. എന്നാൽ അധികാരത്തെ ചൊല്ലിയുള്ള തർക്കത്തിൽ ശിവസേന എൻഡിഎ വിടുകയായിരുന്നു.