മുംബൈ: വനത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ മഹാരാഷ്ട്ര പൊലീസ് രക്ഷിച്ചു. ഇവരുടെ കൈവശം യുഎസ് പാസ്‌പോർട്ടിന്റെ പകർപ്പുണ്ടായിരുന്നു.
മഹാരാഷ്ട്ര സിന്ധുദുർഗ് ജില്ലയിലെ വനത്തിനുള്ളിലെ സോനുർലി ഗ്രാമത്തിൽ നിന്നാണ് 50 വയസുകാരിയായ സ്ത്രീയെ പൊലീസ് രക്ഷിച്ചത്. ബാഗ് പരിശോധിച്ചപ്പോൾ തമിഴ്‌നാട് വിലാസത്തിലുള്ള ഒരു ആധാർ കാർഡും ലഭിച്ചു.
അവശനിലയിലായ ഇവരെ ആദ്യം സിന്ധുദുർഗിലെ ആശുപത്രിയിലും പിന്നീട് ഗോവയിലെ മെഡിക്കൽ കോളജ് ആശൂപത്രിയിലും പ്രവേശിപ്പിച്ചു.
സ്ത്രീ അപകടനില തരണം ചെയ്തതായ ഡോക്ടർമാർ അറിയിച്ചു. മുംബൈയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള സോനുർലി ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ടാണ് വനത്തിനുള്ളിൽ പ്രദേശവാസിയായ യുവാവ് സ്ത്രീയുടെ കരച്ചിൽ കേട്ടത്.ചങ്ങലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
മാനസിക നില തെറ്റിയ നിലയിലായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. കൈവശമുള്ള രേഖകളിൽ നിന്ന് ലളിത കായി എന്നാണ് ഇവരുടെ പേരെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സ്ത്രീയുടെ കൈവശമുണ്ടായിരുന്ന യുഎസ് പാസ്‌പോർട്ടിൽ നിന്ന് പത്തു വർഷം മുൻപാണ് അവർ ഇന്ത്യയിലെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വീസ കാലാവധി കഴിഞ്ഞതായും അധികൃതർ അറിയിച്ചു. മാനസിക പ്രശ്നങ്ങളാൽ നേരിടുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.