Advertisment

നടി ശ്രീദേവിയുടെ മരണത്തിൽ അവകാശവാദമുന്നയിക്കാൻ പ്രധാനമന്ത്രി മോദിയുടെ വ്യാജ കത്തുകൾ യൂട്യൂബർ ഉപയോഗിച്ചു; സിബിഐ

New Update
sreedevi

മുംബൈ: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെയുള്ള ഉന്നത വ്യക്തികളുടെ വ്യാജ കത്തുകൾ യൂട്യൂബ് വീഡിയോയിലൂടെ പ്രചരിപ്പിച്ച യുവതിക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 

Advertisment

മുംബൈ ആസ്ഥാനമായുള്ള അഭിഭാഷക ചാന്ദ്‌നി ഷായുടെ പരാതിയെത്തുടർന്ന് ഭുവനേശ്വർ സ്വദേശിനി ദീപ്തി ആർ പിന്നിറ്റിക്കും അവരുടെ അഭിഭാഷകൻ ഭരത് സുരേഷ് കാമത്തിനും എതിരെ കഴിഞ്ഞ വർഷമാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്.

പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും കത്തുകൾ ഉൾപ്പെടെ നിരവധി രേഖകളും സുപ്രീം കോടതിയുമായി ബന്ധപ്പെട്ട രേഖകളും യുഎഇ സർക്കാരിൻ്റെ രേഖകളും വ്യാജമെന്ന് തോന്നിപ്പിക്കുന്ന രേഖകളും പിന്നിറ്റി ഹാജരാക്കിയെന്നും ഷാ ആരോപിക്കുന്നു. 

ബോളിവുഡ് താരങ്ങളായ ശ്രീദേവി, സുശാന്ത് സിംഗ് രാജ്പുത് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ചർച്ചകളിൽ സജീവ സാന്നിധ്യമാണ് പിന്നിറ്റി. 2018 ഫെബ്രുവരിയിൽ ദുബായിൽ വച്ചാണ് ശ്രീദേവി മരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ആണ് വിഷയം സിബിഐക്കു കൈമാറിയത്. ചർച്ചയ്ക്കിടെ യുവതി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്ന് പ്രത്യേക കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120-ബി (ക്രിമിനൽ ഗൂഢാലോചന), 465, 469, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് ദീപ്തിക്കും അഭിഭാഷനുമെതിരെ കേസെടുത്തിരിക്കുന്നത്.

ഡിസംബർ 2ന് ഭുവനേശ്വറിലെ ദീപ്തിയുടെ വസതിയിൽ സിബിഐ നടത്തിയ പരിശോധനയിൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു.

Advertisment