മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്: ബാന്ദ്ര ഈസ്റ്റ് സീറ്റില്‍ മത്സരിക്കാനൊരുങ്ങി ഉദ്ധവ് താക്കറെയുടെ അനന്തരവന്‍ വരുണ്‍ സര്‍ദേശായി: ഒരുപാട് കഠിനാധ്വാനത്തിന് ശേഷമാണ് താന്‍ പാര്‍ട്ടിയില്‍ അംഗമായതെന്ന് വരുണ്‍

എംഎന്‍എസ് തൃപ്തി സാവന്തിനെയും അജിത് പവാറിന്റെ എന്‍സിപി വിഭാഗം സീഷന്‍ സിദ്ദിഖിനെയുമാണ് ഇവിടെ മത്സരിപ്പിക്കുന്നത്.

New Update
Uddhav's nephew on Bandra East nomination

മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാന്ദ്ര ഈസ്റ്റ് സീറ്റില്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ച് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുടെ അനന്തരവന്‍ വരുണ്‍ സര്‍ദേശായി.

Advertisment

ശ്രീകാന്ത് ഷിന്‍ഡെയില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് കഠിനാധ്വാനത്തിന് ശേഷമാണ് താന്‍ പാര്‍ട്ടിയില്‍ അംഗമായതെന്ന് വരുണ്‍ പറഞ്ഞു. സീഷന്‍ സിദ്ദിഖിന് പിതാവിന്റെ ബലത്തിലാണ് പാര്‍ട്ടിയില്‍ സ്ഥാനം ലഭിച്ചതെന്നും വരുണ്‍ പറഞ്ഞു.

ബാന്ദ്ര ഈസ്റ്റ് സീറ്റിലെ പോരാട്ടം ഇക്കുറി കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തൃപ്തി സാവന്തിനെയും അജിത് പവാറിന്റെ എന്‍സിപി വിഭാഗം സീഷന്‍ സിദ്ദിഖിനെയുമാണ് ഇവിടെ മത്സരിപ്പിക്കുന്നത്.

ബാബ സിദ്ദിഖിന്റെ മകന്‍ സീഷന്‍ സിദ്ദിഖ് 2019ല്‍ ബാന്ദ്ര ഈസ്റ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. ഓഗസ്റ്റില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്‍സിപിയില്‍ ചേര്‍ന്നിരുന്നു.

എന്റേത് സീഷന്‍ സിദ്ദിഖിനെപ്പോലെയോ ശ്രീകാന്ത് ഷിന്‍ഡെയെപ്പോലെയോ ഒരു ലാറ്ററല്‍ എന്‍ട്രിയല്ല. കഴിഞ്ഞ 14 വര്‍ഷമായി സംഘടനയില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് പാര്‍ട്ടി എനിക്ക് ഈ അവസരം നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസം ഞാന്‍ നേടിയെടുത്തു. ബാന്ദ്ര ഈസ്റ്റിലെ ജനങ്ങളുമായി ഞാന്‍ സംവദിക്കുകയും തീരുമാനം പാര്‍ട്ടിക്ക് വിടുകയും ചെയ്തു, സര്‍ദേശായി പറഞ്ഞു.

2019ല്‍ ശിവസേന സ്ഥാനാര്‍ഥിയാക്കിയ മുന്‍ മേയര്‍ വിശ്വനാഥ് മഹാദേശ്വര്‍ കഴിഞ്ഞ വര്‍ഷം മരിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി പുതിയ മുഖം തേടിയതെന്നും തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisment