/sathyam/media/post_attachments/csF5kO6aigmsQFzxt7TI.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ കൂട്ടാൻ തീരുമാനം. വില വർധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി. എന്നുമുതൽ വില വർധന പ്രാബല്യത്തിൽ വരുത്തണമെന്ന കാര്യം മിൽമ ചെയർമാന് തീരുമാനിക്കാം.പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാൻ സർക്കാർ മിൽമക്ക് അനുമതി നൽകിയത്. എട്ട് രൂപ 57 പൈസയുടെ വർധനയാണ് മിൽമ നേരത്തെ ശുപാർശ ചെയ്തിരുന്നത്. ഇതിൽ ആറ് രൂപയുടെ വർധനക്ക് സർക്കാർ അനുമതി നൽകി. വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുമ്പോഴാണ്, പാൽവില കുത്തനെ കൂട്ടാനുള്ള തീരുമാനം. പാൽ വിലയും ഉല്‍പ്പാദന ചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മിൽമയുടെ നടപടി.
അതേ സമയം സംസ്ഥാനത്ത് മദ്യവിലയും കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും.
മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും.