കുവൈറ്റ് സിറ്റി: പുകവലി ഉപേക്ഷിക്കുന്നതിനായി പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും ആശുപത്രികളിലും 50 ക്ലിനിക്കുകള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ (പ്രതിവര്‍ഷം 10 ക്ലിനിക്കുകള്‍) ആരംഭിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുണ്ടെന്ന് സബ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടറും പുകവലി നിയന്ത്രണത്തിനുള്ള ദേശീയ പദ്ധതിയുടെ വൈസ് പ്രസിഡന്റുമായ ഡോ. അഹമ്മദ് അല്‍ ഷട്ടി വെളിപ്പെടുത്തി.
പുകവലിയുടെ പ്രത്യക്ഷവും പരോക്ഷവുമായ ദോഷങ്ങള്‍ മൂലം രാജ്യം പ്രതിവര്‍ഷം 419 മില്യണ്‍ കെ.ഡി ചെലവഴിക്കുന്നുണ്ടെന്നും ഇത് ബജറ്റിന് വലിയ ഭാരമാണെന്നും അദ്ദേഹം പറഞ്ഞു.
സെലക്ടീവ് ടാക്‌സ് എത്രയും വേഗം നടപ്പാക്കുന്നതിലൂടെ പുകയില ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും രാജ്യത്ത് പുകവലി മൂലമുണ്ടാകുന്ന രോഗങ്ങളുടെ നിരക്ക് വളരെ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ പുകയില ഉൽപന്നങ്ങൾക്ക് നികുതി ചുമത്തിയത് പുകവലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമായിട്ടുണ്ടെന്നും തെദ്ദേഹം പറഞ്ഞു.