പുതു വർഷത്തിൽ 3 ഡി സിനിമയുമായി ഹോളിവുഡ് ചിത്രങ്ങൾക്ക് ഇന്ത്യയിൽ തുടക്കം. "മോൺസ്റ്റർ ഹണ്ടർ'' എന്ന ത്രിമാന ഇംഗ്ലീഷ് മൂവി ഫെബ്രുവരി 5 നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.
നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഐമാക്സ് ഗുണനിലവാരത്തിൽ ചിത്രീകരിച്ച ഈ മൂവി തിയേറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കണമെന്നു സിനിമ വിതരണം ചെയ്യുന്ന സോണി പിക്ച്ചേർസ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിവേക് കൃഷ്ണാനി അഭിപ്രായപ്പെട്ടു.
ഒരു പ്രദേശത്തു താമസിക്കുന്ന വിചിത്ര, ഭീകര, മാരക ശക്തിയുള്ള രാക്ഷസ ജീവികളെ തുരത്തുന്നതിനു വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ള രണ്ടു നായകരുടെ കഥയാണ് 'മോൺസ്റ്റർ ഹണ്ടർ'. മില ജോവോവിച്, ടോണി ജാ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ.
ടോണി ജാ ആയോധന കലയിൽ വിദഗ്ദ്ധനാണ്. ഇവരെ കൂടാതെ ക്ലിഫ്‌ഫോർഡ് ഹാരിസ്, മീഗൻ ഗുഡ്, ഡീഗോ ബൊനറ്റ, ജോഷ് ഹെൽമൻ, ജിൻ ഓ യെങ്, റോൺ പേൾമാൻ തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.
പോൾ ഡബ്ളിയു. എസ്. ആൻഡേഴ്സൺ സംവിധാനം നിർവഹിച്ച ഈ ചിത്രം ഇതേ പേരിലുള്ള പ്രശസ്ത വീഡിയോ ഗെയിമിനെ ആസ്പദമാക്കി നിർമിച്ചിട്ടുള്ളതാണ്. ഈ ചിത്രം പൂർണ തോതിൽ ആസ്വദിക്കണമെങ്കിൽ തീയേറ്ററിലെ 3 ഡി സൗകര്യം ഉപയോഗിക്കണമെന്നും, പ്രേക്ഷകർക്ക് സുരക്ഷിതമായി ചിത്രം കാണുന്നതിന് വിതരണക്കാരും, തിയേറ്റർ ഉടമകളും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിവേക് കൃഷ്‌ണാനി കൂട്ടിച്ചേർത്തു.
-സുരേഷ് കുമാർ