/sathyam/media/post_attachments/Qs0rgjcm2qSeRUoLJtCf.jpg)
മുക്കം: ടാറിങ് പൂർത്തിയായി ഒരാഴ്ചയ്ക്കകം പൊട്ടിപ്പൊളിഞ്ഞ വാഴക്കുഴിയിൽ - വെസ്റ്റ് മണാശ്ശേരി റോഡിൽ നഗരസഭാ അധികൃതർ പരിശോധന നടത്തി. ചെയർമാൻ പി.ടി. ബാബു, വാർഡ് കൗൺസിലർ വി. കുഞ്ഞൻ എന്നിവരാണ് നഗരസഭാ ഉദ്യോഗസ്ഥർക്കൊപ്പം എത്തിയത്.
പരിശോധനയ്ക്കിടെ നാട്ടുകാരും നഗരസഭാധികൃതരും തമ്മിൽ വാക്കേറ്റവുമുണ്ടായി. നാട്ടുകാരുടെ ആക്ഷേപം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ അപാകമൊന്നും കണ്ടത്താനായില്ലെന്നും എന്നാൽ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധന നടത്തുമെന്നും നഗരസഭാ ഉദ്യോഗസ്ഥരും പ്രതികരിച്ചു.
റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ട് നിശ്ചിത കാലാവധിക്കു മുമ്പ് എന്തങ്കിലും സംഭവിച്ചാൽ കരാറുകാരനോട് തന്നെ പ്രവൃത്തി നടത്തിക്കുമെന്നും ടാറിങ്ങിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ ഫണ്ട് അനുവദിക്കൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് നടത്തിയ റോഡാണ് ദിവസങ്ങൾക്കകം പൊളിഞ്ഞത്. ആവശ്യത്തിന് ടാറും മറ്റ് വസ്തുക്കളും ഉപയോഗിക്കാതെ ടാറിങ് നടത്തിയതാണ് റോഡിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. പല ഭാഗങ്ങളിലും റോഡിൽ വിള്ളൽ വീഴുകയും താഴ്ന്ന് പോവുകയും ചെയ്തിട്ടുണ്ട്.
രണ്ട് വർഷം മുൻപ് റോഡരികിൽ കെട്ടിയ സംരക്ഷണഭിത്തിയും പൊളിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് കോൺഗ്രസ് വെസ്റ്റ് മണാശ്ശേരി ഡിവിഷൻ കമ്മിറ്റി നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.