തൃശൂർ: പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നയം തിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐക്യനിര ഉദ്‌ഘാടനം ചെയ്യു കയായിരുന്നു അവർ.
മണിപ്പൂരിലെ ജനങ്ങൾ കത്തിയമരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ഡബിൾ എൻജിൻ ഭരണകൂടത്തിന്റെ പരാജയമാണ് ഈ മൗനത്തിന് കാരണം. രാജ്യം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അമേരിക്കയിൽ യോഗാദിനം ആചരിക്കുകയാണ് പ്രധാനമന്ത്രി.
മണിപൂരിലെന്ന പോലെ അസമിലും ചത്തീസ്ഗഡിലും ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം വർധിക്കുകയാണ്. മണിപ്പൂരിൽ ക്രിസ്‌ത്യനികൾക്കെതിരെയാണ് അക്രമമെങ്കിൽ അസാമിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെയാണ് ഹിന്ദുത്വ തീവ്രവാദികൾ അക്രമം അഴിച്ചുവിടുന്നത്.
ക്രിസ്‌തുമതത്തിലേക്ക് മാറിയ ആദിവാസി വിഭാഗങ്ങളാണ് ചത്തീസ്ഗഡിൽ ഇരകളാക്കപ്പെടുന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ ചത്തീസ്ഗഡ് ഭരിക്കുന്ന കോൺഗ്രസ് സർക്കാരും മുതിരുന്നില്ല.
റബ്ബറിന് കിലോയ്‌ക്ക് 300 രൂപ നൽകിയാൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് നൽകാമെന്ന് പറയുന്ന കേരളത്തിലെ പുരോഹിതർ ചത്തീസ്‌ഗഡിലെയും മണിപ്പൂരിലെയും ക്രിസ്‌ത്യൻ സമൂഹം നേരിടുന്ന പ്രതിസന്ധികൾ കൺതുറന്നുകാണണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.