കാശ്മീരിൽ നിന്ന് കന്യാകുമാരിയിലേയ്ക്ക് പുതിയ ഹെെവേ; അടുത്ത വർഷത്തോടെ പുതിയ റോഡ് ഉപയോഗിക്കാൻ കഴിയുമെന്ന് കേന്ദ്ര ഗതാഗത ഹെെവേ മന്ത്രി നിതിൻ ഗഡ്‌കരി

author-image
Gaana
New Update

ഡൽഹി: കാശ്മീരിൽ നിന്ന് കന്യാകുമാരിയിലേയ്ക്ക് പുതിയ ഹെെവേ വരുന്നതായി റിപ്പോർട്ട്. അടുത്ത വർഷത്തോടെ പുതിയ റോഡ് ഉപയോഗിക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഗതാഗത ഹെെവേ മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സർവേയ്‌ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

നാഷണൽ ഹെെവേ അതോറിറ്റി ഒഫ് ഇന്ത്യ (NHAI) രാജ്യത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന പുതിയ ഹെെവേകളുടെയും എക്‌സ്‌പ്രസ് വേകളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ ഹെെവേ സമീപകാലത്ത് നിർമിക്കുന്ന ഏറ്റവും ദെെ‌ർഘ്യമേറിയതായിരിക്കും എന്നാണ് പുറത്തു വരുന്ന വിവരം.

കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പാത സ്വപ്‌നമായിരുന്നു. റോഹ്‌താംഗ് മുതൽ ലഡാക്ക് വരെ നാല് തുരങ്കങ്ങൾ നിർമ്മിക്കും. ലേയിൽ നിന്ന് കർഗിലിലെത്തി സോജില, ഇസഡ് മോർ തുരങ്കങ്ങളിൽ ചേരും. പുതിയ പാത വന്നാൽ ഡൽഹിയും ചെന്നെെയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റർ കുറയും. 2024ന്റെ തുടക്കത്തോടെ ഈ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും ഗഡ്‌കരി വ്യക്തമാക്കി.

സോജില ടണൽ കാശ്‌മീരിനെ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. സമുദ്രനിരപ്പിൽ നിന്ന് 11,000അടിയിലധികം ഉയരത്തിൽ നിർമ്മിക്കുന്ന 13കിലോമീറ്റർ നീളമുള്ളതാണ് ഈ ടണൽ. ലഡാക്കിൽ പ്രവേശിക്കുന്നതിനും കനത്ത മഞ്ഞുവീഴ്ച കാരണം ശെെത്യകാലത്ത് എത്തിച്ചേരാനാകാത്ത സോജില പാസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഒരു പാതയായിരിക്കും തുരങ്കം.

അതേസമയം കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ റൂട്ട് സംബന്ധിച്ച് നിതിൻ ഗഡ്‌കരി ഒരു വിശദാംശവും അറിയിച്ചിട്ടില്ല. പുതിയ പാതയുടെ ഡൽഹി മുതൽ ചെന്നൈ വരെയുള്ള ഭാഗം വരാനിരിക്കുന്ന 1,350 കിലോമീറ്റർ നീളമുള്ള സൂറത്ത്-ചെന്നൈ എക്‌സ്‌പ്രസ് വേയിലൂടെ ബന്ധിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ഇതുവരെ റൂട്ടിന്റെ വിശദാംശങ്ങളൊന്നും എൻ എച്ച് എ ഐയും പുറത്തുവിട്ടിട്ടില്ല.

Advertisment